കോട്ടയം: രാഷ്ട്രീയ രഹസ്യങ്ങള്‍ കണ്ടെത്താന്‍ സ്വകാര്യ ഡിറ്റക്ടീവിനെ നിയോഗിച്ച ആദ്യ രാഷ്ട്രീയപാര്‍ട്ടിയെന്ന ബഹുമതി കേരളകോണ്‍ഗ്രസി (എം) ന് സ്വന്തം. കെ.എം. മാണിക്കെതിരെ ഉയര്‍ന്ന ബാര്‍കോഴ കേസ്സിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ഇത്.
ടി.എസ് ജോണ്‍, പിസി.ജോര്‍ജ്ജ്, ആന്റണി രാജു, ഫ്രാന്‍സിസ് ജോര്‍ജ്ജ് എന്നിവര്‍ അടങ്ങുന്ന കമ്മീഷനെ പാര്‍ട്ടി നിയോഗിച്ചിരുന്നു. ഒന്നര വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം പൂര്‍ത്തിയാക്കിയില്ല.
ഇതിനിടയില്‍ ടി.എസ് ജോണ്‍ മരിച്ചു. മാണിയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ് പാര്‍ട്ടിവിട്ടു. മാണിക്കെതിരെ പ്രസ്താവന ഇറക്കിയതിന്റെ പേരില്‍ പി.സി. ജോര്‍ജ്ജിനെ പുറത്താക്കി. അങ്ങനെ കമ്മീഷനില്‍ ആന്റണി രാജു മാത്രമായി.
ഈ സാഹചര്യത്തിലാണ് മാണി സ്വകാര്യ ഡിറ്റക്ടീവിനെ ചുമതലപ്പെടുത്തിയത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ നേതാക്കള്‍ക്കിടയില്‍ വിരുദ്ധ അഭിപ്രായങ്ങള്‍ ഉയരാനും കാരണമായി. പി.ജെ. ജോസഫ്, സിഎഫ് തോമസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ റിപ്പോര്‍ട്ടിനെ തള്ളിപ്പറഞ്ഞു.
പൂഞ്ഞാറിലുള്ള ഒരു അഭിഭാഷകന്റെ വീട്ടില്‍ മാണിക്കെതിരെ ഗൂഢാലോചന നടത്താന്‍ രമേശ് ചെന്നിത്തല, ഡിജിപി ജേക്കബ്ബ് തോമസ്, ജോസഫ് വാഴയ്ക്കന്, പി.സി. ജോര്‍ജ്ജ് എന്നിവര്‍ ഒത്തുകൂടിയെന്നാണ് റിപ്പോര്‍ട്ടില്‍.
മുഖ്യമന്ത്രിപദമായിരുന്നു ചെന്നിത്തലയുടെ മോഹം. 71 പേജടങ്ങുന്ന റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: