പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 1971ല്‍ സംവിധാനത്തില്‍ ഡിപ്ലോമ നേടി പുറത്തു വന്ന് രാമുകാര്യാട്ടിന്റെ ശിഷ്യനായി സിനിമാജീവിതം ആരംഭിച്ച കെ.ജി. ജോര്‍ജ് ‘സ്വപ്നാടന’മെന്ന ചലച്ചിത്രവുമായി വരുമ്പോള്‍ മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് അത് പുതിയ അനുഭവമായിരുന്നു. ജീവിതത്തെയും അതുമായി ബന്ധപ്പെട്ട സംഭവങ്ങളെയും ശാസ്ത്രീയമായി വിശകലനം ചെയ്യുന്നവയായിരുന്നു അദ്ദേഹത്തിന്റെ സിനിമകളധികവും. കുറ്റാന്വേഷണമായാലും ആക്ഷേപഹാസ്യമായാലും എല്ലാം ഉള്ളുകീറി പരിശോധിക്കുന്ന ശൈലി ജോര്‍ജ്ജിനു മുമ്പ് മലയാള സിനിമയ്ക്ക് പരിചിതമല്ലായിരുന്നു. സാമ്പ്രദായിക രീതികളില്‍നിന്നു വ്യത്യസ്തതയുള്ള സംവിധാന ശൈലിയായിരുന്നു ജോര്‍ജ്ജിന്റെത്. സ്വപ്നാടനം മുതല്‍ തന്നെ അത് കാണാന്‍ കഴിഞ്ഞു. നല്ല ശിക്ഷണത്തില്‍ സിനിമയെക്കുറിച്ച് പരിചയം ആര്‍ജ്ജിക്കുകയും ജീവിതാനുഭവങ്ങള്‍ അതോടു ചേര്‍ത്തുവയ്ക്കുകയും ചെയ്താണ് ജോര്‍ജ്ജ് എന്ന സിനിമാക്കാരന് രൂപപ്പെട്ടത്.
മനുഷ്യമനസ്സുകളുടെ ഉത്കണ്ഠകളെയും ഭ്രമാത്മകതയെയും ആശങ്കകളെയും അനിശ്ചിതത്വത്തെയുമൊക്കെയാണ് അദ്ദേഹം സിനിമകളാക്കിയത്. സംഭവങ്ങളെ മനഃശാസ്ത്രപരമായി വിശകലനം ചെയ്യുന്ന രീതി സിനിമയില്‍ അദ്ദേഹം അവതരിപ്പിച്ചു.
ആദ്യസിനിമയായ ‘സ്വപ്നാടനം’ മുതല്‍ അവസാനം സംവിധാനം നിര്‍വ്വഹിച്ച ‘ഇലവങ്കോട് ദേശം’ വരെയുള്ള ചിത്രങ്ങളില്‍ വ്യത്യസ്തത നിലനിര്‍ത്തുകയും പ്രേക്ഷകര്‍ക്ക് ഓര്‍മ്മിക്കാന്‍ വകനല്കുകയും ചെയ്തു. 1980കളില്‍ കേരളത്തില്‍ നല്ല സിനിമകളുടെ വേലിയേറ്റം സൃഷ്ടിച്ച പ്രതിഭകളുടെ മുന്‍നിരയില്‍ ജോര്‍ജ്ജ് ഉണ്ടായിരുന്നു. പദ്മരാജനും ഭരതനും ഉള്‍പ്പെടുന്ന സംവിധായക പ്രതിഭകളുടെ നല്ല ചിത്രങ്ങള്‍ മലയാളി നെഞ്ചേറ്റി സ്വീകരിച്ചപ്പോള്‍ വ്യത്യസ്തമായ പ്രമേയത്തിലൂടെയും അവതരണത്തിലൂടെയും ജോര്‍ജ്ജിന്റെ സിനിമകളും പ്രേക്ഷക മനസ്സില്‍ ഇടംകണ്ടെത്തി.
മലയാളി അന്നുവരെ കണ്ടിട്ടില്ലാത്ത തരത്തില്‍ കുറ്റാന്വേഷണത്തെ അവതരിപ്പിക്കാന്‍ അദ്ദേഹത്തിനായി. 1982ല്‍ പുറത്തിറങ്ങിയ ‘യവനിക’, 83ല്‍ പുറത്തുവന്ന ‘ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്’, 86ലെ ‘ഇരകള്‍’, 90ല്‍ പുറത്തുവന്ന ‘ഈ കണ്ണികൂടി’ തുടങ്ങിയ ചിത്രങ്ങള്‍ അതിനുദാഹരണങ്ങളാണ്. ‘യവനിക’ എന്ന ചലച്ചിത്രം പുറത്തുവന്നിട്ട് 34 വര്‍ഷമാകുന്നു. കാലമേറെ കഴിഞ്ഞിട്ടും പുതിയ ചലച്ചിത്രമെന്നപോലെ പ്രേക്ഷകര്‍ ആ ചിത്രം കാണുന്നുണ്ട്. മലയാളത്തില്‍ ഹാസ്യസിനിമകള്‍ നിരവധി ഉണ്ടായിട്ടുണ്ട്. വിജയകരമായതും പരാജയപ്പെട്ടതുമായി ധാരളം. എന്നാല്‍ ‘പഞ്ചവടിപ്പാലം’ പോലൊരു സിനിമ ഇനിയുമുണ്ടായിട്ടില്ലെന്നതാണ് സത്യം. ഒരു പഞ്ചായത്തും അവിടുത്തെ ഭരണസമിതിയും പ്രതിപക്ഷവും അവരുടെ ഭരണവും അഴിമതിയുമെല്ലാം വരച്ചുകാട്ടിയിരിക്കുന്ന ‘പഞ്ചവടിപ്പാലം’ മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷേപഹാസ്യ സിനിമയാണ്.
ആദ്യസിനിമയ്ക്കുതന്നെ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ചരിത്രമാണ് ജോര്‍ജ്ജിനുള്ളത്. 1975 ല്‍ ‘സ്വപ്നാടന’ത്തിന് മികച്ച തിരക്കഥയ്ക്കും ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു. ‘രാപ്പാടികളുടെ ഗാഥ’ എന്ന സിനിമയ്ക്ക് 1978ല്‍ മികച്ച ജനപ്രിയ സിനിമയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു. 1982ല്‍ പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിച്ച ‘യവനിക’യെ സംസ്ഥാന സര്‍ക്കാര്‍ മികച്ച ചലച്ചിത്രമായി തെരഞ്ഞെടുത്തു. കഥയ്ക്കുള്ള പുരസ്കാരവും യവനികയ്ക്കായിരുന്നു. 1983ല്‍ ‘ആദാമിന്റെ വാരിയെല്ല്’ മികച്ച രണ്ടാമത്തെ ചിത്രമായി. മികച്ച കഥയ്ക്കുള്ള പുരസ്കാരവും ഇതിനായിരുന്നു. 1985ല്‍ ‘ഇരകള്‍’ക്കായിരുന്നു പുരസ്കാരം. പഞ്ചവടിപ്പാലം, ഇലവങ്കോട് ദേശം, മറ്റൊരാള്‍, ലേഖയുടെമരണം ഒരു ഫ്ളാഷ്ബാക്ക് എന്നിവയ്ക്ക് അതതുകാലത്ത് തിരക്കഥയ്ക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
ഒരുപാട് നല്ല നടന്മാരെ സൃഷ്ടിക്കാനും ജോര്‍ജ്ജിന് കഴിഞ്ഞു. തിലകനും ഭരത്ഗോപിയും മമ്മൂട്ടിയുമെല്ലാം ജോര്‍ജ്ജിന്റെ സിനിമകളിലൂടെ താരങ്ങളായവരാണ്. അവരുടെ എന്നും ഓര്‍ക്കപ്പെടുന്ന വേഷങ്ങളുടെ സ്രഷ്ടാവ് ജോര്‍ജ്ജാണ്. ഇപ്പോള്‍ 70 വയസ്സിലെത്തിനില്‍ക്കുമ്പോള്‍ ചെറിയ അസുഖങ്ങളുടെ വിഷമതകളലട്ടുന്നുണ്ട്. അതെല്ലാം ഉണ്ടായത് അദ്ദേഹം വളരെയധികം സ്നേഹിക്കുന്ന, ജീവിതമായി കൊണ്ടുനടന്ന സിനിമയില്‍ നിന്ന് പിന്മാറേണ്ടിവന്നതിനാലാണ്. രോഗാവസ്ഥയിലായ കാലത്തുതന്നെ അദ്ദേഹത്തെ അടുത്തറിയുന്നവര്‍ അത് പറഞ്ഞിട്ടുമുണ്ട്. ഒരു പക്ഷേ, സിനിമയില്‍ സജീവമായി നിന്നിരുന്നെങ്കില്‍ ഇത്രപെട്ടന്ന് രോഗങ്ങള്‍ ജോര്‍ജ്ജിനെ തേടിയെത്തില്ലായിരുന്നു. സിനിമയില്‍ സജീവമാകുന്നതിനുള്ള പദ്ധതികളും സര്‍ഗ്ഗചിന്തകളും അദ്ദേഹത്തിനുണ്ടായിരുന്നു താനും. ഇനിയും പല നല്ല സിനിമകളും സൃഷ്ടിക്കാനുള്ള ആത്മവിശ്വാസവും.
എന്നാല്‍ ജോര്‍ജ്ജെന്ന മഹാനായ ചലച്ചിത്രകാരന് ‘തോറ്റു പിന്മാറി.’ അത് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുമുണ്ട്. സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ ഭരണം കലശലായപ്പോള്‍ ജോര്‍ജ്ജിന് സിനിമ ചെയ്യാന്‍ കഴിയാതെയായി. സൂപ്പര്‍ താരം സിനിമയെ നിയന്ത്രിക്കുമ്പോള്‍ അതിനോട് യോജിക്കാന്‍ കഴിയാതെ സര്‍ഗ്ഗധനരായ പല സംവിധായകരും പിന്മാറിയപ്പോള് അക്കൂട്ടത്തില്‍ ജോര്ജ്ജുമുണ്ടായി. സംവിധായകരെ വരെ സൂപ്പര്‍താരം നിയന്ത്രിക്കുന്ന ശൈലിയോട് അദ്ദേഹത്തിന് യോജിക്കാന്‍ കഴിഞ്ഞില്ല. 1978 മുതല്‍ 1998വരെ മലയാള സിനിമയില്‍ ജോര്‍ജ്ജ് നിറഞ്ഞുനിന്നു.
മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേലിന്റെ പേരിലുള്ള പുരസ്കാരം വൈകിയാണ് കെ.ജി. ജോര്‍ജ്ജിന്റെ കൈകളിലെത്തുന്നത്. എങ്കിലും മലയാള സിനിമയെ സമ്പന്നമാക്കിയ പ്രതിഭയ്ക്കു നല്കുന്ന ആദരവു തന്നെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: