കെ. ജി. ജോര്‍ജിനെക്കുറിച്ച് ഞാന്‍ എഴുതിവരുന്ന ഗ്രന്ഥത്തിന് നല്കുന്ന പേര് ‘ജീവിതം കലാപം തന്നെ; എങ്കിലും’ എന്നാണ്. ഞാനറിയുന്ന ജോര്‍ജിന്റെ ജീവിതത്തിന്റെയും ആ ജീവിതത്തിന്റെ പ്രാണസഞ്ചാരമായ ചലച്ചിത്ര സ്പന്ദനങ്ങളുടെയും നിര്‍വചനം അതിലടങ്ങുന്നു. നിരാകരിച്ചുകൊണ്ടാണ് ജോര്‍ജ് തുടങ്ങുന്നത്. പക്ഷെ ആദരപൂര്‍വമാണ് നിരാകരണം. അതൊരിക്കലും നിഷേധമല്ല. ഇതാണ് തന്റെ വഴിയെന്ന് ശഠിക്കുമ്പോഴും ഇതല്ലാതെയും വഴികളുണ്ടാകാമെന്ന് തിരിച്ചറിയുന്ന മനസ്സാണ് ജോര്‍ജിന്റേത്. എല്ലാ ചിട്ടകളെയും വ്യാകരണത്തെയും ആദരിച്ചുകൊണ്ടുതന്നെ ജോര്‍ജ് അവയെ ലംഘിക്കുന്നു.
തിരുവല്ലയില്‍നിന്നും ചങ്ങനാശ്ശേരിയില്‍നിന്നും ബസ്സിലും ചിലപ്പോഴൊക്കെ കാല്‍നടയായും കോട്ടയത്തുവന്ന് രാജ്മഹല്‍, സ്റ്റാര്‍ തിയറ്ററുകളില്‍ ഇംഗ്ലീഷ് സിനിമകള്‍ മുടങ്ങാതെ കണ്ടിരുന്ന നാളുകളില്‍ തുടങ്ങിയതാണ് സിനിമയോടുള്ള പ്രണയം. ആ സിനിമകളുടെ നോട്ടീസുകളും പാട്ടുപുസ്തകങ്ങളും ഇന്നും ജോര്‍ജിന്റെ ശേഖരത്തിലുണ്ട്. നാഷണല്‍ ജോഗ്രഫി മാസികയുടെ പഴയ ലക്കങ്ങള്‍ക്ക് നല്കുന്ന അതേ ശ്രദ്ധ ഇവയ്ക്കും ജോര്‍ജ് നല്കുന്നു.
ചങ്ങനാശ്ശേരിയിലേയും കോട്ടയത്തേയും നാടകക്കാറ്റേറ്റ് പിന്നിട്ട കൗമാരമാണ് ജോര്‍ജിനെ കഥ പറച്ചിലുകാരനാക്കിയത്. ഇന്ത്യന്‍ സിനിമയില്‍ നാടക കലാകാരന്മാരുടെ ജീവിതത്തെ വിഷയമാക്കി നിര്‍മിച്ച ഏറ്റവും മികച്ച ചിത്രമായ ‘യവനിക’യിലൂടെ ജോര്‍ജ് ആ കടം വീട്ടുകയായിരുന്നു.
ജോര്‍ജിന്റെ പിതാവ് ഒരു സൈന്‍ പെയിന്ററായിരുന്നു. പിതാവിന്റെ വഴിയെ ജോര്‍ജും ബ്രഷ് കൈയിലെടുത്തു. ലോറികള്‍ക്ക് ചിത്രപ്പണികളുള്ള പേരുകളെഴുതിയും അലങ്കാര രേഖകള്‍ വരച്ചുമായിരുന്നു ദൃശ്യസഞ്ചാരത്തിന്റെ ഹരിശ്രീ. കോളജ് വിദ്യാഭ്യാസ കാലത്ത് ജോര്‍ജ് നടനായി. കോളജിലെ ബെസ്റ്റ് ആക്ടറായി. അതു പിന്നീട് ചലച്ചിത്ര സംവിധായകനായപ്പോള്‍ വലിയ കൈസഹായമായി. അഭിനേതാക്കള്‍ അവര്‍ അഭിനയിക്കേണ്ട ഭാഗങ്ങള്‍ സ്വയം അഭിനയിച്ചു കാണിക്കും ജോര്‍ജ്. അത് ഏറെ പ്രചോദനമായിരുന്നെന്ന് പറയുമായിരുന്നു ഗോപിയും തിലകനും മമ്മൂട്ടിയും ജഗതിയുമെല്ലാം.
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശനത്തിന് ചെന്നപ്പോള്‍ രാജ് കപൂറായിരുന്നു ജോര്‍ജിനെ ഇന്റര്‍വ്യൂ ചെയ്തത്. ഹോസ്റ്റലിന്റെ വരാന്തയില്‍ വച്ച് ജോണ്‍ എബ്രഹാമുമായി കലഹിച്ചുകൊണ്ടായിരുന്നു ആദ്യദിനം പിന്നിട്ടത്.
ഋത്വിക് ഘട്ടക്കിന്റെ കീഴില്‍ പഠിക്കുവാനുള്ള ഭാഗ്യം ജോര്‍ജിനുണ്ടായി. ഇന്‍സ്റ്റിറ്റ്യൂട്ട് നാളുകളില്‍ മൂവായിരത്തിലേറെ ക്ലാസിക് ചിത്രങ്ങളാണ് ജോര്‍ജ് കണ്ടുതീര്‍ത്തത്. ഗസ്റ്റ് ലക്ചററായി വന്ന രാമു കാര്യാട്ട് ജോര്‍ജിനേയും ബാലു മഹേന്ദ്രയേയും തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചു. രാമു കാര്യാട്ടിന്റെ സഹസംവിധായകനായി ‘മായ’യിലും ‘നെല്ലി’ലും ജോര്‍ജ് വര്‍ത്തിച്ചു. സ്വന്തമായി ഒരു ചിത്രം ഒരുക്കുവാന്‍ ഇടവന്നപ്പോള്‍ റോസി തോമസിന്റെ ‘ഇവന് എന്റെ പ്രിയ സി.ജെ’യാണ് ജോര്‍ജ് ആദ്യം ആലോചിച്ച പ്രമേയം. അതുപക്ഷേ നടന്നില്ല. ഇന്ത്യന്‍ സിനിമയില്‍ ബോധധാര സങ്കേതത്തില്‍ സൈക്കോ അനാലിസിസിലൂടെ ആഖ്യാനം നിര്‍വഹിച്ച ആദ്യ ചലച്ചിത്രമാണ് ജോര്‍ജിന്റെ ‘സ്വപ്നാടനം’. ജോര്‍ജില്‍നിന്ന് പ്രതീക്ഷിക്കാത്ത ചിത്രങ്ങളുടെ ഇടയില്‍പ്പെട്ടുപോയ ജോര്‍ജ് പിന്നീട് ഉയിര്ത്തെഴുന്നേല്ക്കുന്നത് ‘കോലങ്ങള്‍’, ‘ഉള്‍ക്കടല്‍’ എന്നീ ചിത്രങ്ങളിലൂടെയാണ്. ‘ഇരകള്‍’, ‘പഞ്ചവടിപ്പാലം’ ‘ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്’, ‘ആദാമിന്റെ വാരിയെല്ല്’ തുടങ്ങിയ ചിത്രങ്ങള്‍ കൂടി ജോര്‍ജില്‍നിന്ന് ലഭിച്ചതോടെ ഇന്ത്യന്‍ ചലച്ചിത്രവേദിക്ക് പാഠപുസ്തകമായി.
ജോര്‍ജിനെ കാണാന്‍ അടുത്തിടെ വീട്ടില്‍ ചെന്നപ്പോള്‍ നിവര്‍ത്തിവച്ച റൈറ്റിങ് പാഡിന്റെ മുന്പില് കൈയിലൊരു പേനയുമായി ജോര്‍ജിരിക്കുന്നു. മുന്നില്‍ ഓണ്‍ ചെയ്തുവച്ചിരിക്കുന്ന ടെലിവിഷനില്‍ ചാര്‍ലി ചാപ്ലിന്റെ വിശ്രുത ചിത്രം. അരികില്‍ പാതി തുറന്നുവച്ച ചിത്രപുസ്തകം, ഹ്യൂമന്‍ അനാട്ടമിയെക്കുറിച്ചുള്ളത്. ഒപ്പം ട്രൂഫെ, ആല്‍ഫ്രഡ് ഹിച്ച്കോക്കുമായി നടത്തിയ ദീര്‍ഘസംവാദത്തിന്റെ ലിഖിത സാക്ഷ്യവും.
ഇടയ്ക്കൊരു സ്ട്രോക്ക് വന്ന് ഓര്‍മയുടെ ശകലങ്ങള്‍ക്ക് ഭ്രംശം സംഭവിച്ച് ഉണര്‍വോടെ സംസാരിക്കാനാവാതെ വന്നപ്പോഴും സിനിമയോടുള്ള പ്രണയത്തിന് തരിമ്പുമില്ല കുറവ്. അന്തരിച്ച സുഹൃത്ത് പവിത്രന് പറയുമായിരുന്നു, ജോര്‍ജ് ശ്വസിക്കുന്നത് സെക്കന്റില്‍ ഇരുപത്തിനാല് ഫ്രെയിമുകളായിട്ടാണെന്ന്. ആ മനസ്സ് നിറയെ സിനിമയാണ്. ആ ജീവിതം സിനിമയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടതാണ്. ജോര്‍ജിനെത്തേടി എത്തുന്നതിലൂടെ ജെ.സി. ഡാനിയേല്‍ പുരസ്കാരം അര്‍ത്ഥശ്രുതി നേടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: