വിഴിഞ്ഞം: കോവളം വലിയ മണല്‍തീരത്ത് കടലില്‍ കാണാതായ യുവാവിനെ കണ്ടെത്താനാകാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഞായറാഴ്ച രാവിലെ എട്ടിനാണ് കടല്‍തീരത്ത് ഫുട്ബോള്‍ കളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് അജ്മല്ഖാന് എന്ന പത്തൊമ്പതുകാരനെ കാണാതായത്. വിഴിഞ്ഞം കോസ്റ്റല്‍ പോലീസ്, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ സംയുക്തമായി തിരച്ചില്‍ തുടരുന്നെന്ന് പറയുന്നുണ്ടെങ്കിലും അന്വേഷണം ഫലപ്രദമാകുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.
തീരത്തെ സുരക്ഷാസംവിധാനങ്ങള്‍ ശക്തമല്ല. തീരങ്ങളില്‍ അപകടം തുടര്ക്കഥയാകുന്നെങ്കിലും അധികാരികളുടെ നിലപാടുകളും നിഷ്ക്രിയതയുമാണ് പൊതുജനങ്ങളെ ചൊടിപ്പിക്കുന്നത്. മുമ്പ് അപകടങ്ങള്‍ നടന്ന സമയത്ത് സ്ഥലം സന്ദര്‍ശിച്ചിരുന്ന അന്നത്തെ കളക്ടറും പോലീസ് മേധാവികളും സുരക്ഷയുമായി ബന്ധപ്പെട്ട ഒട്ടനവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നെങ്കിലും അവയെല്ലാം ജലരേഖയായി. അപകടസാധ്യത കൂടിയ മേഖലകളില്‍ സുരക്ഷാബോര്‍ഡുകള്‍ സ്ഥാപിക്കുക, മരണം സംഭവിച്ചവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കുക എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളായിരുന്നു അതില്‍ പ്രധാനം. നാട്ടുകാര്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതറിഞ്ഞ അധികാരികള്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം എത്തിക്കുവാനുള്ള നടപടി ആരംഭിച്ചതായിട്ടാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: