ന്യൂദല്‍ഹി: ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ക്ക് ചികിത്സാ ആനൂകൂല്യം നല്‍കില്ലെന്ന വ്യവസ്ഥ നീക്കാന്‍ ഇഎസ്ഐ കോര്പ്പറേഷന് തീരുമാനിച്ചു. ഇതോടെ ഇഎസ്ഐ അംഗത്വമുള്ള തൊഴിലാളികളുടെ എണ്ണം ആറു കോടിയും ഗുണഭോക്താക്കളുടെ എണ്ണം 30 കോടിയുമായി ഉയരും. ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ആശ്വാസമാണ് കേന്ദ്ര തീരുമാനം.
ശമ്പള പരിധി 15,000ത്തില്‍ നിന്നും 21,000 ആയി ഉയര്‍ത്തിയ ബോര്‍ഡ് യോഗം, 21000 രൂപയ്ക്ക് മുകളില്‍ ശമ്പളം വാങ്ങുന്നവര്‍ക്ക് സ്വന്തം നിലയ്ക്ക് അംഗത്വം കൊണ്ടുപോകാമെന്നും വ്യവസ്ഥ ചെയ്യുന്നു. അടയ്ക്കേണ്ട തുക തൊഴിലാളിക്ക് നേരിട്ട് അടയ്ക്കാന്‍ സാധിക്കും.
മുന്‍പ് ശമ്പള പരിധി കഴിഞ്ഞാല്‍ ഇഎസ്ഐ ആനുകൂല്യം നഷ്ടമാകുമായിരുന്നു. പുതിയ തീരുമാന പ്രകാരം തൊഴിലാളികള്‍ക്ക് വിരമിക്കുന്നതു വരെ ഇഎസ്ഐ അംഗമായി തുടരാം.
രണ്ടു കോടി ഇഎസ്ഐ അംഗങ്ങളാണ് ഉള്ളത്. കുടുംബാംഗങ്ങള്‍ അടക്കമുള്ള ഉപഭോക്താക്കളുടെ എണ്ണം 10 കോടിയും. പുതിയ തീരുമാന പ്രകാരം ഇഎസ്ഐ അംഗങ്ങളുടെ എണ്ണം ആറു കോടിയാകും. ഗുണഭോക്താക്കളുടെ എണ്ണം 30 കോടിയും.
ഇഎസ്ഐ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 വയസ്സാക്കാനും ബോര്‍ഡ് തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കേന്ദ്രസര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം 65 ആക്കണമെന്ന് കഴിഞ്ഞമാസം നിര്‍ദ്ദേശിച്ചിരുന്നതായും ബിഎംഎസ് പ്രതിനിധി വി. രാധാകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: