കൊച്ചി: തലശേരിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വട്ടപ്പാറ ഷാജിയെ വധിച്ച കേസില്‍ എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച ജീവപര്യന്തമുള്പ്പെടെയുള്ള തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. പ്രതികളുടെ അപ്പീല്‍ ജസ്റ്റീസുമാരായ കെടി ശങ്കരന്, ബി. സുധീന്ദ്രകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തള്ളി.
2002 നവംബര്‍ 17 ന് രാത്രി ഒമ്പതുമണിയോടെ ശാഖ കഴിഞ്ഞു മടങ്ങുമ്പോള്‍ പ്രതികള്‍ പിന്നാലെ കൂടി ഷാജിയും വെട്ടിയും കുത്തിയും കൊന്നെന്നാണ് കേസ്. ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ കെ.വി. ഉമേഷ് ബാബു, സി.കെ. അശോകന്, പറമ്പന്‍ പ്രമോദ്, കെ.വി. ശ്രീധരന്, കെ.സി രാജേഷ്, ഐ. രാജീവന്, എം.കെ. സുരേന്ദ്രന്, വടവാതി അശോകന് എന്ന കെ. അശോകന് എന്നിവര്‍ക്കാണ് തലശേരി അഡിഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചത്.
ഇതിനു പുറമേ വിവിധ വകുപ്പുകളിലായി എല്ലാ പ്രതികള്‍ക്കും ഒന്നര വര്‍ഷത്തെ കഠിന തടവും വിധിച്ചിരുന്നു. ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച കുറ്റത്തിന് എം.കെ. സുരേന്ദ്രനെ സ്ഫോടക വസ്തു നിരോധന നിയമപ്രകാരം 15 വര്‍ഷത്തെ തടവിനും ശിക്ഷിച്ചു. സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി പാനോളി വല്സന് ഉള്‍പ്പെടെ ഏഴുപേരെ ഗൂഢാലോചനയടക്കമുള്ള കുറ്റം ചുമത്തി പൊലീസ് പ്രതികളാക്കിയിരുന്നെങ്കിലും തലശേരി അഡി. സെഷന്‍സ് കോടതി വെറുതേ വിട്ടിരുന്നു.
വല്‍സനെ വെറുതേവിട്ട നടപടി ശരിയല്ലെന്നു ചൂണ്ടിക്കാട്ടി ഷാജിയുടെ അമ്മ ഹൈക്കോടതിയില്‍ ക്രിമിനല്‍ റിവിഷന്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ റിവിഷന്‍ ഹര്‍ജിയും ഡിവിഷന് ബെഞ്ച് പരിഗണിച്ചു. ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു വ്യക്തമാക്കി അഡി. സെഷന്‍സ് കോടതി ഇവരെ വെറുതേ വിട്ടതില്‍ അപാകതയില്ലെന്ന് വിലയിരുത്തി ഡിവിഷന് ബെഞ്ച് ഈ ഹര്‍ജിയും തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: