തിരുവനന്തപുരം: കേരളത്തിലെ പിന്നാക്കസമുദായങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഭൂമി നേടിയെടുക്കുന്നതിനുവേണ്ടിയുള്ള സമരങ്ങളില്‍ ഇരുമുന്നണികളും വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. പട്ടികജാതി- പട്ടികവര്‍ഗ മോര്‍ച്ചയുടെ സംസ്ഥാന നേതൃക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി മത്സരിക്കുന്നവര്‍ക്ക് പട്ടികജാതിക്കാരുടെയും വനവാസികളുടെയും പ്രശ്നങ്ങളില്‍ ശബ്ദമുയര്‍ത്താന്‍ താല്പര്യമില്ല. 1975-ല്‍ വനവാസികള്‍ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുകൊടുക്കാന്‍ നിയമമുണ്ടായെങ്കിലും നാളിതുവരെ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ നടപടികള്‍ കൈക്കൊണ്ടില്ല. ഇടതുസര്‍ക്കാര്‍ ചെയ്തുകൂട്ടുന്ന പാപങ്ങളില്‍ പ്രധാനപ്പെട്ടത് പിന്നാക്കവിഭാഗങ്ങളോടുള്ള അനീതിയാണെന്ന് രാജഗോപാല്‍ പറഞ്ഞു.
വീടില്ലാത്ത, ഭൂമിയില്ലാത്ത അശരണര്‍ നടത്തുന്ന പോരാട്ടങ്ങള്‍ക്കുനേരെ മുഖം തിരിക്കുകയാണ് സര്‍ക്കാര്‍. ഇതിനുകാരണം ഇവര്‍ സംഘടിതരല്ല എന്നതു മാത്രമാണ്. പട്ടികജാതി- വര്‍ഗ്ഗക്കാര്‍ക്കുവേണ്ടി നിരവധി കമ്മീഷന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഒന്നുപോലും നടപ്പാക്കിയിട്ടില്ല.
പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തിന്റെ മൗലികമായ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള ഏറ്റവും വലിയ പോരാട്ടമായി ഭൂസമരങ്ങള്‍ മാറുകയാണ്. അരിപ്പ പോലുള്ള ഭൂസമരങ്ങളെ ഒറ്റപ്പെടുത്താനാണ് ഇരുമുന്നണികളും ശ്രമിച്ചത്. അട്ടപ്പാടിയിലേക്ക് കേന്ദ്രം ഒഴുക്കുന്ന കോടികള്‍ കീശയിലാക്കുകയാണ് ഉദേ്യാഗസ്ഥരും രാഷ്ട്രീയക്കാരും. വനവാസികള്‍ക്ക് ഇന്ന് അവരുടെ ഭൂമിയില്‍ കേറിക്കിടക്കാന്പോലും അവകാശമില്ല. അയ്യങ്കാളിയുടെ ജന്മസ്ഥലമായ വെങ്ങാനൂര്‍ സ്കൂളിന് പുനര്ജന്മം കിട്ടിയത് മോദിസര്‍ക്കാര്‍ 49 കോടിരൂപ പ്രഖ്യാപിച്ചതുവഴിയാണ്. വിക്ടോറിയ രാജ്ഞിയുടെ പേരിലുള്ള വിജെടി ഹാളിന് അയ്യങ്കാളിയുടെ പേര് നല്‍കണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണെന്നും രാജഗോപാല്‍ പറഞ്ഞു.
മോര്‍ച്ച ദേശീയ സെക്രട്ടറി എല്‍. മുരുകന് നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു. പട്ടികജാതി-വര്‍ഗ്ഗക്കാര്‍ സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തരാകണമെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്കസമുദായങ്ങള്‍ വിദ്യാഭ്യാസമേഖലയില്‍ ഉയര്‍ന്നു വരണം. പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്ക് സ്വാശ്രയ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നേടാനുള്ള സാമ്പത്തിക സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാരുകള്‍ ശ്രദ്ധ ചെലുത്തണം. ദളിത് സ്ത്രീകള്‍ക്കു നേരെ പീഡനങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി-വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.സുധീര്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ, സെക്രട്ടറി സി. ശിവന്‍കുട്ടി, മോര്‍ച്ച ദേശീയ സമിതിയംഗം പി.കെ. വേലായുധന്, മോര്‍ച്ച ജനറല്‍ സെക്രട്ടറിമാരായ പുരുഷോത്തമന്, സര്‍ജു തൈയ്ക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: