നെയ്യാറ്റിന്‍കര: ചികിത്സാ സഹായം നിഷേധിച്ചെന്നാരോപിച്ച് നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന് യുവാവ് പെട്രോള്‍ ഒഴിച്ചു തീയിട്ടു. കാരോട് സ്വദേശി അമ്പലിക്കോണം എസ്എസ് ഭവനില്‍ സുനില്‍ (37)ആണ് പെട്രോള്‍ താലൂക്ക് ഓഫീസിന്റെ ഇടനാഴിയിലൊഴിച്ച് തീകൊളുത്തിയത്. ജീവനക്കാരും പോലീസും ചേര്‍ന്ന് തീയണച്ച് സുനിലിനെ അറസ്റ്റുചെയ്തു.
മാസങ്ങള്‍ക്ക് മുമ്പാണ് വെള്ളറട വില്ലേജ് ഓഫീസിന് സാംകുട്ടി എന്നയാള്‍ തീയിട്ടത്. സ്ഥലത്തിന്റെ പോക്കുവരവും പട്ടയം നല്‍കലും ഉദ്യോഗസ്ഥര്‍ വൈകിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. പിന്നീട് സാംകുട്ടിക്ക് പട്ടയം നല്കി പോക്കുവരവ് ചെയ്യിച്ച് അധികൃതര്‍ തലയൂരി. ഇതേ മാതൃകയിലാണ് നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിനും തീയിട്ടത്.
ആറുവര്‍ഷം മുമ്പ് വിദേശത്തുവച്ച് സുനിലിന് വാഹനാപകടത്തില്‍ തലയ്ക്കും കൈകാലുകള്‍ക്കും പരിക്കേറ്റിരുന്നു.
മാനസികരോഗ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ നാട്ടിലേക്കയച്ചു. തിരുവനന്തപുരം പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സിച്ചു. രോഗം മാറിയെങ്കിലും ജീവിക്കാന്‍ നിവൃത്തിയില്ലാതായി. ഒന്നരവര്‍ഷം മുമ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായനിധിയിലേക്ക് സുനില്‍ അപേക്ഷിച്ചിരുന്നു. ആറുമാസമായിട്ടും സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസില്‍ നിരന്തരം കയറിയിറങ്ങി. ശനിയാഴ്ച രാവിലെ താലൂക്ക് ഓഫീസിലെത്തിലെത്തിയ സുനില്‍ ധനസഹായവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തിരക്കി. മറുപടി നല്‍കിയതായി തഹസില്‍ദാര്‍ മാര്‍ക്കോസ് പറയുന്നു.
ഉദിയന്‍കുളങ്ങര എസ്ബിറ്റിയില്‍ നിന്ന് വാഴകൃഷിക്കായി 50,000 രൂപ വായ്പയെടുത്തത് തിരിച്ചടയ്ക്കാന്‍ സാധിച്ചിട്ടില്ലെന്നും അനുവദിച്ച ധനസഹായം അധികൃതര്‍ അട്ടിമറിച്ചെന്നും സുനില്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: