തിരുവനന്തപുരം: പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപി പട്ടികജാതി, പട്ടികവര്‍ഗമോര്‍ച്ച സംസ്ഥാന നേതൃയോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി എന്ന ശരീരത്തിന്റെ അവയവങ്ങളാണ് എല്ലാ മോര്‍ച്ചകളും. അവയവങ്ങള്‍ അവയുടെ കര്‍മ്മങ്ങള്‍ ചെയ്താല്‍ മാത്രമേ പൂര്‍ണതയില്‍ എത്താനാകൂ. സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ എല്ലാ വീടുകളിലും കടന്നുചെന്ന് അവരില്‍ ആത്മാഭിമാന ബോധം ഉണ്ടാക്കണം. അതാണ് അയ്യങ്കാളി നേടിയെടുത്തത്. പട്ടികജാതി, പട്ടികവര്‍ഗ മോര്‍ച്ചയിലുള്ള വിശ്വാസവും പ്രതീക്ഷയും കൊണ്ടാണ് ധാരാളം പേര് വരുന്നത്. ഇവരെ സ്വാധീനിക്കാനുള്ള പെരുമാറ്റവും സ്വഭാവ സവിശേഷതയും ഉണ്ടാകണം. അവരെ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കണം.
കേരളത്തില്‍ ഭരിക്കുന്ന ഇരുമുന്നണികളും ഈ ജനവിഭാഗങ്ങളെ ചൂഷണംചെയ്ത് അടിമകളാക്കുകയാണ്. മൂന്നു സെന്റ് വീടോ കക്കൂസോ ലഭിച്ചാല്‍ അവര്‍ തൃപ്തരാകില്ല. കോണ്‍ഗ്രസില്‍ മുഴുവനും അഴിമതിയാണ്. സിപിഎം അക്രമരാഷ്ട്രീയത്തിന്റെ പാതയിലാണ്. ഇവരില്‍നിന്ന് പട്ടികജാതിക്കാര്‍ക്ക് ഒന്നും പ്രതീക്ഷിക്കാനാകില്ല.
പട്ടികജാതിക്കാരുടെയും വനവാസികളുടെയും ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പദ്ധതി തയ്യാറാക്കി പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചാല്‍ അതിന് സംസ്ഥാന നേതൃത്വം വേണ്ടത് ചെയ്യുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ചടങ്ങില്‍ പട്ടികജാതി മോര്‍ച്ച ദേശീയ സെക്രട്ടറി എല്‍.മുരുകന്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. വാവ, ബിജെപി ദേശീയ സമിതി അംഗം പി.കെ. വേലായുധന്, പട്ടികജാതിമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. സുധീര്‍, ജനറല്‍ സെക്രട്ടറി സി. എ. പുരുഷോത്തമന്, സെക്രട്ടറി സര്‍ജു തൈക്കാട് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: