മൂവാറ്റുപുഴ: കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്റെ മൂന്നൂറ് കോടിയോളം രൂപയുടെ റോഡ് നിര്‍മ്മാണ കരാറുകളിലെ ക്രമക്കേടുകളെക്കുറിച്ച് സാങ്കേതിക വിദഗ്ദ്ധരെ ഉള്‍കൊള്ളിച്ച് അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദ്ദേശം നല്കി.
തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവുപ്രകാരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന ത്വരിതാന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് നവംബര്‍ 30നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജഡ്ജി പി. മാധവന് ഉത്തരവിട്ടത്.
കളമശ്ശേരി സ്വദേശി ഗിരീഷ്ബാബു നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. കണ്‍സ്ട്രേക്ഷന്‍ കോര്പ്പറേഷന് ചെയര്‍മാനായിരുന്ന ടി.ഒ.സൂരജ്, കോര്പ്പറേഷന് ഡയറക്ടര്‍മാര്‍, അനുബന്ധ ഉദ്യോഗസ്ഥരുള്‍പ്പെടെ ഏഴ് പേര് എന്നിവരെ എതിര്‍കക്ഷികളാക്കിയ കേസിലാണ് ഉത്തരവ്.
നിര്‍മ്മാണക്കരാര്‍ നല്കുമ്പോള് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് 10 ശതമാനംവരെ അധികനിരക്കില്‍ ടെണ്ടര്‍ നല്‍കാമെന്ന ‘പ്രൈസ് പ്രിഫറന്‍സ്’ വ്യവസ്ഥ മറയാക്കിയാണ് സൂരജ് അഴിമതി നടത്തിയതെന്നാണ് ആക്ഷേപം. ഈ വ്യവസ്ഥയുപയോഗിച്ച് നേടിയ കരാറുകള്‍ പിന്നീട് മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സ്വകാര്യകമ്പനികള്‍ക്ക് നല്‍കും.
തുടര്‍ന്ന് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ചെയ്യാമെന്നേറ്റതിനേക്കാള് കൂടുതല്‍ കരാറുകാര്‍ക്ക് നല്കിയ സംഭവങ്ങളും ഉണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.
വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആദ്യം നടത്തിയ ത്വരിതാന്വേഷണത്തില്‍ പരാതിക്കാരന് ഹര്‍ജിയില്‍ ചൂണ്ടികാണിച്ചിരിക്കുന്ന വിവരങ്ങള്‍ അടിസ്ഥാന രഹിതവും ഇപ്പോഴും നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളെ കുറിച്ചാണെന്നുമാണ് കണ്ടെത്തിയത്. റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും സാങ്കേതിക വിദഗ്ദ്ധരെ കൂടി ഉള്‍ക്കൊള്ളിച്ച് വിശദമായ അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: