കൊച്ചി: കണിച്ചുകുളങ്ങര കേസില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ കൊച്ചിയിലെ നോഡല്‍ ഓഫീസറെ പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ വിളിച്ചു വരുത്തി കൂടുതല്‍ തെളിവു രേഖപ്പെടുത്താന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ഹൈക്കോടതി അനുവദിച്ചു.
പ്രതികളും സര്‍ക്കാരും നല്കിയ അപ്പീലുകളിലാണ് ഡിവിഷന് ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഗൂഢാലോചന തെളിയിക്കാന്‍ മൊബൈല്‍ ഫോണ്‍ സംഭാഷണമടക്കമുള്ള ഇലക്ട്രോണിക് തെളിവുകളുടെ വിശദാംശങ്ങള്‍ അനിവാര്യമാണെന്നും കൂടുതല്‍ തെളിവുകള്‍ നല്കാന് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ അപേക്ഷ ജസ്റ്റീസ് കെടി ശങ്കരന്, ജസ്റ്റീസ് ബി സുധീന്ദ്രകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് പരിഗണിച്ചത്. സെഷന്‍സ് കോടതിയിലാണ് അഡീഷണല്‍ തെളിവുകള്‍ സമര്‍പ്പിക്കേണ്ടതെന്നും സെഷന്‍സ് കോടതി ഇതു സാക്ഷ്യപ്പെടുത്തി ഹൈക്കോടതിക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. തെളിവു നല്കുന്ന സമയത്ത് പ്രതികള്‍ക്കും അഭിഭാഷകര്‍ക്കും ഹാജരാകാം. തെളിവു നല്‍കാനെത്തുന്ന സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനും കൂടുതല്‍ തെളിവു നല്‍കാനും പ്രതിഭാഗത്തെ അഭിഭാഷകരെ അനുവദിക്കണമെന്നും സെഷന്‍സ് കോടതി കഴിയുന്നത്ര വേഗത്തില്‍ തെളിവു സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ആലപ്പുഴ കണിച്ചു കുളങ്ങരയില്‍ വച്ച് എവറസ്റ്റ് ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ രമേശ്, സഹോദരി ലത, ഇവരുടെ കാറിന്റെ ഡ്രൈവര്‍ ഷംസുദ്ദീന് എന്നിവരെ ഹിമാലയ ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റ്ഡ് ഉടമകളായ സജിത്, ബിനീഷ് തുടങ്ങിയ പ്രതികള്‍ ചേര്‍ന്ന് 2005 ജൂലായ് 20 നാണ് കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: