കോഴിക്കോട്: നാദാപുരം വെള്ളൂരിലെ മുസ്ലിം ലീഗ് പ്രവര്ത്തകന് അസ്ലം കൊല്ലപ്പെട്ട കേസില്‍ മുഖ്യ പ്രതികളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. സിപിഎം നേതൃത്വം നല്കുന്ന ലിസ്റ്റനുസരിച്ചുള്ള പ്രതികളെയാണ് ഇതുവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തതെന്ന് മുസ്ലിംലീഗ് ആരോപിക്കുന്നുണ്ടെങ്കിലും ഇതിനെതിരെ ശക്തമായി രംഗത്ത് വരാന്‍ ലീഗ് നേതൃത്വം തയ്യാറാകുന്നില്ല.
കൊലപാതകം നടന്നിട്ട് ഒരു മാസമാകാറായിട്ടും അന്വേഷണം എങ്ങുമെത്താത്ത അവസ്ഥയിലാണ്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ സിപിഎം ക്രിമിനല്‍ സംഘമാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന വിവരം പോലീസിന് ലഭിച്ചെങ്കിലും അവരെ കണ്ടെത്താനുള്ള നീക്കം നടക്കുന്നതിനിടയിലാണ് അന്വേഷണ സംഘത്തലവനെ മാറ്റിയത്. എഎസ്പി കറപ്പസാമിയെയാണ് അന്വേഷണ ചുമതലയില്‍ നിന്ന് ധൃതിപിടിച്ച് മാറ്റിയത്. അദ്ദേഹത്തിന് പുതിയ ചുമതല നല്‍കിയിട്ടുമില്ല.
കൊലപാതകം നടന്ന സ്ഥലത്തു നിന്നു പോലീസ് കണ്ടെത്തിയ കൈവിരലിനെക്കുറിച്ച് പോലീസ് നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുകയാണ്. കൈവിരല്‍ പ്രതികളുടേതായിരിക്കാമെന്നാണ് പോലീസ് ആദ്യം വെളിപ്പെടുത്തിയതെങ്കിലും ഫോറന്‍സിക് പരിശോധനക്ക് ശേഷം കൈവിരല്‍ അസ്ലമിന്റെതാണെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍ക്വസ്റ്റ് സമയത്തോ പോസ്റ്റ്മോര്‍ട്ടം സമയത്തോ അസ്ലമിന്റെ വിരല്‍ നഷ്ടപ്പെട്ടതായി പോലീസ് പറഞ്ഞിരുന്നില്ല.
ദിവസങ്ങള്‍ക്ക് ശേഷമാണ് വിരല്‍ അസ്ലമിന്റെതാണെന്ന് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന് ആരോപിക്കുമ്പോഴും ഇതിനെതിരെ രംഗത്തു വരാത്ത ലീഗ് നേതൃത്വം സിപിഎമ്മുമായി ഒത്തുകളിക്കുകയാണെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. ചെക്യാട്ട് സിപിഎം പ്രവര്‍ത്തകനായ ഷിബിന്‍ കൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വിചാരണകോടതി വെറുതെ വിട്ടിരുന്നു.
മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകരാണ് ഇതിലൂടെ രക്ഷപ്പെട്ടത്. അസ്ലം വധക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ സിപിഎം നേതൃത്വം നടത്തുന്ന നീക്കത്തിന് മുസ്ലിം ലീഗ് നേതൃത്വം പിന്തുണ നല്‍കുന്നത് ഷിബിന്‍ വധക്കേസില്‍ ലഭിച്ച സഹായത്തിനുള്ള പ്രത്യുപകാരമാണെന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ ഈ വിവാദത്തില്‍ നിന്നും രക്ഷപ്പെടാന്‍ എഡിജിപി ഓഫീസ് മാര്‍ച്ചടക്കമുള്ള പ്രക്ഷോഭം നടത്തി കണ്ണില്‍ പൊടിയിടാനാണ് മുസ്ലിം ലീഗ് നേതൃത്വം ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: