തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം നടത്തിയ അക്രമികളുടെ ദൃശ്യം പുറത്തായി. സമീപത്തുള്ള വീട്ടിലെ സിസി ടിവിയിലാണ് ദൃശ്യം പതിഞ്ഞത്. ബൈക്കിലെത്തിയ ഒരാള്‍ സംസ്ഥാന കാര്യാലയത്തിനു നേരെ സ്ഫോടകവസ്തു വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സിസി ടിവിയിലുള്ളത്. ഇതേ തുടര്‍ന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ വീട്ടിലെത്തി ദൃശ്യങ്ങള്‍ പരിശോധിച്ചു. സ്ഫോടനത്തിനുപയോഗിച്ച വസ്തുവിന്റെ അവശിഷ്ടങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 11.40 ഓടെയാണ് കുന്നുകുഴിയിലെ ഓഫീസിനു നേരെ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകള്‍ പൊട്ടിച്ചിതറി, ജനലിനും കേടുപാടുകളുണ്ട്. ആര്‍ക്കും പരിക്കില്ല. തമ്പാനൂരിലെ മാരാര്‍ജിഭവന്‍ പുതുക്കി പണിയുന്നതിനാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സംസ്ഥാന സമിതി ഓഫീസ് കുന്നുകുഴിയിലെ ഇരുനില വാടകകെട്ടിടത്തിലേക്ക് മാറിയത്.
ആക്രമണം നടക്കുമ്പോള്‍ അഞ്ചോളം ഓഫീസ് ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. ഉഗ്രശബ്ദത്തോടെ മുന്‍ വശത്തെ ജനല്‍ പൊട്ടുന്നത് കണ്ടാണ് ജീവനക്കാര്‍ പുറത്തുവന്നത്. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ മ്യൂസിയം പോലീസ് സ്ഥലത്തെത്തി. സംഭവത്തിന് ശേഷം ഓഫീസിന് മുന്നില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാത്രി എട്ടരവരെ ഓഫീസില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: