കോഴിക്കോട്: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന വഴിത്തിരിവായ 1967 ലെ ജനസംഘം ദേശീയ സമ്മേളനത്തിന്റെ ആവേശസ്മരണകള്ക്കൊപ്പം ഒരു കുടുംബത്തിന്റെ വേദനയും. സമ്മേളനത്തിന്റെ ഭാഗമായി നടന്ന റാലിയുടെ മുന്‍ ഭാഗം കാണാനായി ഓടിയ പത്തു വയസ്സുകാരന് ട്രെയിന്‍ തട്ടി മരിച്ചതാണ് ആ ദുഃഖത്തിന് കാരണമായത്. അന്ന് മരിച്ച ബേപ്പൂര്‍ അരക്കിണര്‍ സ്വദേശി പെരിയമ്പ്ര ശശിധരന്റെ വീട്ടിലെത്തി ബിജെപി നേതാക്കള്‍ ആ ദുഃഖസ്മരണ കുടുംബാംഗങ്ങളുമായി പങ്കുവെച്ചു. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശശിധരന്റെ വീട്ടില്‍ നേതാക്കളെത്തിയത്.
ബേപ്പൂരില്‍ നിന്നാരംഭിച്ച വന്‍ പ്രകടനത്തിന്റെ മുന്‍ നിര കാണാനാണ് അന്നത്തെ 10 വയസ്സു കാരായ ശശിധരനും സുഹൃത്ത് സുരേന്ദ്രനും പഴയ കല്ലായി ഇരുമ്പുപാലത്തിലൂടെ മുന്നോട്ടോടിയത്. എതിര്‍ഭാഗത്തു നിന്നു തീവണ്ടി കുതിച്ചുവരുന്നത് കാണുമ്പോഴേക്കും ശശിധരനെ വണ്ടി തട്ടിയിരുന്നുവെന്ന് പ്രകടനത്തിലുണ്ടായിരുന്ന പി. വേലായുധന് ഓര്‍ക്കുന്നു. അപകടം തിരിച്ചറിഞ്ഞ് സുരേന്ദ്രന് പുഴയില്‍ ചാടിയാണ് രക്ഷപ്പെട്ടത്. ശശിധരന്റെ സഹോദരന് ഗോവിന്ദന്, ഭാര്യ സുമ, മറ്റു കുടുംബാംഗങ്ങളെയും നേതാക്കള്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. അന്ന് ശശിധരനൊപ്പം ഉണ്ടായിരുന്ന ആമാട്ട് വീട്ടില്‍ സുരേന്ദ്രന് ഈയടുത്താണ് മരണപ്പെട്ടത്. അദ്ദേഹത്തിന്റെ അമ്മ കാര്‍ത്ത്യായനി, മക്കളായ പുഷ്പ, ലക്ഷ്മി, എന്നിവരെയും നേതാക്കള്‍ സന്ദര്‍ശിച്ചു. കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ ടി. അനില്‍കുമാര്‍, ഷൈമ പൊന്നത്ത്, ആര്‍എസ്എസ് നഗര്‍ സംഘചാലക് കെ. വാസുദേവന്‍, പ്രദീപ്കുമാര്‍ മണ്ടോടി, പ്രഭാകരന്, ലാലു പ്രദീപ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: