മുക്കം:നഗരസഭയിലെ ഇരുപത്തഞ്ചാം ഡിവിഷനായ കരിയാകുളങ്ങരയില്‍ അനധികൃത മണ്ണെടുപ്പും കെട്ടിട നിര്‍മ്മാണവും തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. കരിയാകുളങ്ങര പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജില്ലാ കലക്ടര്‍, നഗരസഭാ അധികൃതര്‍, താഴക്കോട് വില്ലേജ് ഓഫീസര്‍, മുക്കം പൊലിസ് എന്നിവര്‍ക്ക് പരാതി നല്കി. പ്രദേശത്തെ 76 പേര് ഒപ്പിട്ട് നല്കിയ പരാതിയും അധികൃതര്‍ക്ക് സമര്‍പ്പിച്ചു. സ്വകാര്യ വ്യക്തികള്‍ നഗരസഭയുടെ അനുവാദം പോലും വാങ്ങാതെയാണ് പ്രവൃത്തി നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രദേശത്ത് ജനജീവിതം ദുസ്സഹമാണ്. ജെസിബി ഉപയോഗിച്ചുള്ള കുന്നിടിക്കലും മണ്ണു കൊണ്ടു പോവുന്നതിനായി എത്തുന്ന ടിപ്പറുകളും ശബ്ദമലിനീകരണം, പൊടിശല്യവും ഉണ്ടാക്കുന്നു. പ്രസ്തുത സ്ഥലത്ത് പത്തോളം കിണറുകള്‍ നിര്‍മ്മിച്ച് അതില്‍ നിന്ന് വന്‍തോതില്‍ ജലമൂറ്റി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോവുന്നതായും നാട്ടുകാര്‍ പറയുന്നു.ഇത് പ്രദേശത്ത് വലിയ തോതില്‍ കുടിവെള്ള ക്ഷാമത്തിനും കാരണമാവും.
നേരത്തെ നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും നടപടി തുടരുകയായിരുന്നു വെന്നും നാട്ടുകാര്‍ നല്കിയ പരാതിയില്‍ പറയുന്നു. ഉന്നതരെ സ്വാധീനിച്ച് നടത്തുന്ന ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കാന്‍ അടിയന്തിര നടപടി വേണമെന്നും നാട്ടുകാര്‍ കലക്ടര്‍ക്ക് നല്കിയ പരാതിയില്‍ പറയുന്നു. നിരവധി പരാതികള്‍ നല്‍കിയിട്ടും ഫലമില്ലാത്ത സാഹചര്യത്തില്‍ ശക്തമായ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് നാട്ടുകാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: