കോഴിക്കോട്: ബോംബ് കൊണ്ടും കഠാര കൊണ്ടും ബിജെപിയെ തകർക്കാൻ സിപിഎമ്മിനാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. സംയമനം പാലിക്കുന്നത് ഭീരുത്വമായി സിപിഎം നേതൃത്വം കരുതരുത്. ഗതികെട്ടാൽ ബിജെപിക്ക് ചെറുത്ത് നിൽക്കേണ്ടി വരും. അത് സ്വയരക്ഷയുടെ ഭാഗം മാത്രമാണെന്നും കുമ്മനം പറഞ്ഞു.
പിണറായിയും കോടിയേരിയും വിചാരിച്ചാൽ മിനിറ്റുകൾ കൊണ്ട് കേരളത്തിൽ സമാധാനം തിരികെ കൊണ്ടുവരാനാകും. സ്വന്തം സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാൻ മുൻകൈയെടുക്കാത്ത ഭാരതത്തിലെ ഏക മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. സംസ്ഥാനത്ത് അക്രമം വ്യാപകമായിട്ടും അതിനെ അപലപിക്കാൻ പോലും മുഖ്യമന്ത്രി തയ്യാറാകാത്തതാണ് അക്രമികൾക്ക് വളമാകുന്നത്. ഇതും കേരളത്തിൽ ആദ്യമാണ്.
സ്വന്തം പാർട്ടിക്കാരെ മാത്രം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയായി പിണറായി മാറി. ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്. കേരളത്തിൽ സമാധാനം പുലരണമെങ്കിൽ സിപിഎം മാത്രം വിചാരിച്ചാൽ മതി. ആർഎസ്എസും ബിജെപിയും അനുരജ്ഞന ചർച്ചകൾക്ക് നിരവധി തവണ തയ്യാറായെങ്കിലും അത് സിപിഎം നേതൃത്വം അട്ടിമറിക്കുകയായിരുന്നു. ചർച്ചകൾക്ക് മുൻകൈയെടുക്കേണ്ടത് ഭരണകൂടമാണ്. കേരളത്തിലെ ക്രമസമാധാന നില സംബന്ധിച്ച് ബിജെപി അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത്ഷാ, ഗവർണർ പി. സദാശിവം എന്നിവരുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടൻ ഇടപെടണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ക്രമസമാധാന നില തകർന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെയുണ്ടായ ബോംബാക്രമണം. ഏതെങ്കിലും ഒരു പാർട്ടിയുടെ സംസ്ഥാന കാര്യാലയം അക്രമിക്കപ്പെടുന്നത് കേരളത്തിൽ ആദ്യമാണ്. 100 ദിവസത്തെ ഭരണത്തിൽ നേട്ടങ്ങൾ ഉയർത്തിക്കാണിക്കാനില്ലാത്തതിനാൽ ബിജെപി ആർഎസ്എസ് പ്രവർത്തകരെ ശാരീരികമായി അക്രമിക്കുകയാണ് സിപിഎം. ഇത് പാർട്ടിയിലെ അഭിപ്രായ ഭിന്നതയുടെ ഭാഗമാണ്. സിപിഎം അല്ലാത്ത ഒരു പാർട്ടിയെയും പ്രവര്ത്തിക്കാൻ അനുവദിക്കാത്ത സ്ഥിതിയാണ് കേരളത്തിൽ ഉള്ളത്. ഇതിന് പൊലീസും ഭരണകൂടവും കൂട്ടു നിൽക്കുകയാണ്.
കേരളത്തിൽ എവിടെ അക്രമം ഉണ്ടായാലും അതിന്റെ ഒരു ഭാഗത്ത് സിപിഎമ്മാണ്. സിപിഎം എന്നത് അക്രമത്തിന്റെ പര്യായമായി മാറി. സിപിഎം അക്രമത്തിൽ പ്രതിഷേധിച്ച് നാള (വ്യാഴാഴ്ച) സംസ്ഥാനത്ത് കരിദിനമായി ആചരിക്കണമെന്നും കുമ്മനം കോഴിക്കോട് വാർത്താ സമ്മേളനത്തിൽ ആഹ്വാനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ സുരേന്ദ്രൻ, എം ടി രമേശ്, തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ അഡ്വ എസ് സുരേഷ്, കോഴിക്കോട് ജില്ലാ അദ്ധ്യക്ഷൻ ടി പി ജയചന്ദ്രൻ മാസ്റ്റർ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: