പത്തനാപുരം: ഗ്രാമീണമേഖലയില്‍ ലഹരിവസ്തുക്കളുടെ വില്പന വ്യാപിക്കുന്നു. വയലുകള്‍, റയില്‍വേ ട്രാക്കുകള്‍, ഒറ്റപ്പെട്ട വീടുകളും കേന്ദ്രീകരിച്ച് കഞ്ചാവും വിദേശമദ്യത്തിന്റെയും നിരോധിത പുകയില ഉല്പന്നങ്ങളുടേയും വില്പനയും വ്യാപകമാകുന്നത്.കഴിഞ്ഞ ദിവസം കാര്യറയില്‍ നിന്നും പിടിയിലായ യുവാക്കളില്‍ നിന്നും നിരവധിയാളുകള്‍ ദിവസേന ലഹരിവിനിയോഗത്തിന് അടിമപ്പെടുന്നുവെന്നാണ് ലഭിച്ച വിവരം.
അന്‍പത് ഗ്രാം പൊതിക്ക് 150 മുതല്‍ 250 രൂപ വരെയാണ് വില. പ്രദേശത്തെ പതിനഞ്ച് വയസുള്ള കുട്ടികള്‍ മുതല്‍ കഞ്ചാവ് സ്ഥിരമായി വാങ്ങാറുണ്ടെത്രെ. ഗ്രാമപ്രദേശങ്ങളും ചെറിയ കടകളും കേന്ദ്രീകരിച്ചാണ് വില്പനയെന്ന് പരാതി. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് പൊതുഅവധി ദിവസങ്ങളിലും വൈകുന്നേരങ്ങളിലാണ് ഇവിടെ കൂടുതലും കച്ചവടം പൊടിപൊടിക്കുന്നത്. കൊല്ലം, കൊട്ടാരക്കര മേഖലയില്‍ നിന്നുമാണ് ഇവിടെ കഞ്ചാവ് എത്തിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രാത്രിയിലെത്തുന്ന ദീര്‍ഘദൂര ട്രെയിനുകളില്‍ നിന്നും ചെറിയ പൊതികളാക്കി ലഹരിവസ്തുക്കള്‍ ട്രാക്കുകള്‍ക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ നിക്ഷേപിക്കും. തുടര്‍ന്ന് വില്പനക്കാര് ഇത് ശേഖരിക്കുകയാണ് പതിവ്. ചെറുപ്പക്കാരായവരും വിദ്യാര്‍ത്ഥികളുമാണ് ഈ സംഘത്തിന്റെ ഇരകളായിട്ടുളളത്. കഴിഞ്ഞമാസം പത്തനാപുരം നഗരത്തില്‍ നിന്നും വിദ്യാര്‍ത്ഥിക്ക് കഞ്ചാവുമായി എത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ലഹരി നുണയുന്ന സംഘം ഒറ്റപ്പെട്ട മേഖലയിലാണ് അവധി ദിവസങ്ങളില്‍ തമ്പടിക്കുന്നത്. ബിവറേജ് ഔട്ട്ലെറ്റില് നിന്നും വാങ്ങുന്ന വിദേശമദ്യം ഇവിടെ ചില കടകള്‍ കേന്ദ്രീകരിച്ച് സന്ധ്യ മയങ്ങുന്നതോടെ വില്പനയുണ്ട്. ബാറുകള്‍ പൂട്ടിയതോടെയാണ് കച്ചവടം വ്യാപകമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: