കൊട്ടാരക്കര: മഹാഗണപതി ക്ഷേത്രത്തില്‍ എട്ട് കോടിരുപ ചിലവില്‍ പില്‍ഗ്രിം സെന്റര്‍ പണിയുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. വിനായചതുര്ത്ഥിയോടനുബന്ധിച്ച് നടന്ന സാംസ്കാരികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചിറയുടെ ഇടതുവശത്തായുള്ള ഭൂമിയില്‍ വിപുലമായ പാര്‍ക്കിംഗ് സൗകര്യത്തോടെയാകും സെന്റര്‍ പണിയുന്നത്. താമസസൗകര്യം, ഭക്ഷണം, പൂജാസാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ വിപണനകൗണ്ടര്‍, ബോര്‍ഡ് ക്ഷേത്രങ്ങളിലെ അമൂല്യങ്ങളായ വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സൗകര്യം, ഓഫിസ് എന്നിവയെല്ലാമുള്ള നാലുനിലകളടങ്ങുന്ന സെന്റര്‍ ആണ് പണികഴിപ്പിക്കുന്നത്.
കഥകളിയുടെ തെക്കന്‍ചിട്ട പഠിപ്പിക്കുന്നതിനായും കൊട്ടാരക്കര തമ്പുരാന് ഉചിതമായ സ്മാരകം നിര്‍മ്മിക്കുന്നതിനുമായി കേരളകലാമണ്ഡലത്തിന്റെ സബ്സെന്റര്‍ കൊട്ടാരക്കരയില്‍ ആരംഭിക്കും. 13 ലക്ഷം രൂപ ചിലവില്‍ ക്ഷേത്രചിറ ഉടന്‍ ശുദ്ധികരിച്ച് സംരക്ഷിക്കും. പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന ഡെപ്യൂട്ടികമ്മീഷണര്‍ ഓഫീസ് ഉടന്‍തന്നെ കൊട്ടാരക്കരയിലേക്ക് മാറ്റും. ഇതിന്റെ ഭാഗമായി സന്നിധാനത്ത് പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകളുടെ പ്രവര്‍ത്തനം സീസണ് ഒഴികെയുള്ള സമയത്ത് പത്തനതിട്ടയിലേക്ക് മാറ്റി കഴിഞ്ഞു. കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഗണപതിക്ഷേത്രം എന്ന നിലയില്‍ വികസനത്തിനും ഭക്തതാല്പര്യം സംരക്ഷിക്കാനും വിപുലമായ പദ്ധതികള്‍ നടപ്പിലാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
സ്വാഗതസംഘം പ്രസിഡന്റ് അഡ്വ.തേവന്നൂര്‍ ഉണ്ണികൃഷ്ണന്‍നായര്‍ അധ്യക്ഷനായിരുന്നു. അയ്യപ്പ സേവാസമാജം സംഘടനാസെക്രട്ടറി വി.കെ.വിശ്വനാഥന് മുഖ്യപ്രഭാഷണം നടത്തി. ഉപദേശകസമിതി പ്രസിഡന്റ് ആര്.ദിവാകരന്, ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ മുരളീകൃഷ്ണന്, സെക്രട്ടറി രാജേന്ദ്രകുമാര്‍, ദേവസ്വം അസി.കമ്മീഷണര്‍ ബി.എസ്.ശ്രീകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ ടി.രാധാകൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: