കേരളത്തെ ഞെട്ടിച്ച വലിയൊരു കുറ്റകൃത്യമാണ് 2015 ഒക്ടോബര്‍ ഒന്‍പതിന് പുറത്തുവന്നത്.തൃപ്പൂണിത്തുറ സ്വദേശിയായ ബിസിനസുകാരനില്‍ നിന്ന് രണ്ടുകോടി തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ അഞ്ചംഗ സംഘം പോലീസിന്റെ പിടിയിലായി. ബ്ളാക്ക് മെയില്‍ ചെയ്ത് പണം തട്ടാനുള്ള പദ്ധതി പൊളിഞ്ഞതോടെ കുടുങ്ങിയത് കൊച്ചിയിലെ വലിയൊരു അധോലോകനേതാവാണ്. ദുരൂഹതയുടെ പുകയില്‍ മുങ്ങി നില്ക്കുന്ന തൃപ്പൂണിത്തുറ എരൂര്‍ സ്വദേശി നാരായണ്‍ ദാസ്. കുടുങ്ങിയിട്ട് വര്‍ഷം ഒന്നായെങ്കിലും ഇയാളുടെ പണത്തിന്റെ സ്രോതസ് ഇനിയും പുറത്തുവന്നിട്ടില്ല.
ഇയാളുടെ വീട്ടില്‍ ബാബുവിന്റെ ബിനാമികളായ ശ്രീകുമാറും നന്ദകുമാറും രാത്രി സന്ദര്‍ശകരായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ നിന്ന് ശ്രീകുമാറിനെ ബാബു ഊരിയെടുത്തതായും സംശയിക്കുന്നു.
ഫ്ലാഷ് ബാക്ക്
തിരുവാങ്കുളം സ്വദേശി അജയ് ഘോഷ് സമ്പന്നനായ ബിസിനസുകാരനാണ്. മകളുടെ വിവാഹത്തിന് ബിഎംഡബ്ള്യൂ കാര്‍ സമ്മാനമായി നല്‍കാനായിരുന്നു ആഗ്രഹം. പല വാഹന വില്‍പ്പനക്കാരോടും അദ്ദേഹം ഇക്കാര്യം പറഞ്ഞു. നാരായണ്‍ ദാസും സംഘവും സംഗതി മണത്തറിഞ്ഞു. ദാസിന്റെ കൂട്ടുപ്രതിയാണ് ചോറ്റാനിക്കരക്കാരന്‍ സുധീര്‍. വമ്പന്മാരായ, കെണിയില്‍ വീഴാന്‍ സാധ്യതയുള്ള ഇരകളെ തപ്പിയെടുത്ത് നാരായണ്‍ ദാസിന്റെ മുന്നിലിട്ടുകൊടുക്കുകയാണ് ഇയാളുടെ ദൗത്യം. ബംഗളൂരില്‍ കാര്‍ പ്രദര്‍ശനം നടക്കുന്നുണ്ടെന്നും അവിടെ നിന്ന് നല്ല ബിഎംഡബ്ള്യൂ കാര്‍ ന്യായമായ വിലയ്ക്ക് സ്വന്തമാക്കാമെന്നും പറഞ്ഞ് ഒരു യുവതിയാണ് അദ്ദേഹത്തെ സമീപിച്ചത്. കുന്നത്തുനാട്ടില്‍ താമസമുറപ്പിച്ച, ഝാര്‍ഖണ്ഡ് സ്വദേശിയായ പ്ളൈവുഡ് വ്യാപാരിയുടെ മകള്‍ മയൂഖി (22) മയൂഖത്തെപ്പോലെ സുന്ദരി.
ഇവര്‍ ഒന്നിച്ച് നെടുമ്പാശേരിയില്‍ നിന്ന് കാര്‍ പ്രദര്‍ശനം കാണാന്‍ ബംഗളൂരിലേക്ക് പറന്നു. വിമാനത്താവളത്തില്‍ നിന്ന് പ്രദര്‍ശന സ്ഥലത്തേക്ക് പോകുന്നതിനു പകരം ഒരു ഫ്ളാറ്റിലേക്കാണ്(നാരായണ്‍ ദാസിന്റെ ഫ്ളാറ്റ്) അജയ്ഘോഷിനെ കൊണ്ടുപോയത്. മയൂഖിക്ക് ഒപ്പം ഫ്ളാറ്റില്‍ പോയതില്‍ ദുരൂഹതയുണ്ട്. ഫ്ളാറ്റില്‍ എത്തി കുറച്ചുകഴിഞ്ഞ് വൈറ്റില തൈക്കൂടം തോപ്പുപറമ്പില്‍ ഡിബിന്‍ (21) എത്തി. അയാള്‍ മയൂഖിയുടെ കൈയില്‍ വെള്ളപ്പൊടിയടങ്ങുന്ന ഒരു പൊതി നല്കി. പൊടുന്നനെ കര്‍ണ്ണാടക ഡിഐജിയും സംഘവും മുറിയില്‍ പാഞ്ഞുകയറി. വെളുത്ത പൊടി കൊക്കെയ്നാണെന്നും ഇവര്‍ ഏജന്റുമാരാണെന്നും പറഞ്ഞ് മയൂഖിയേയും ഡിബിനെയും സംഘം അറസ്റ്റു ചെയ്തു. പകച്ചുനിന്ന അജയ്ഘോഷിനോട് നിങ്ങളും സംഘത്തിലുണ്ടെന്നും കേസില്‍ പ്രതിയാക്കുമെന്നും പറഞ്ഞു. താന്‍ മലയാളിയാണെന്നും രണ്ടു കോടി നല്കിയാല് കേസില്‍ നിന്ന് ഒഴിവാക്കാമെന്നും ഡിഐജി പറഞ്ഞു. തട്ടിപ്പാണെന്ന് അറിയാതെ പണം ഗഡുക്കളായി നല്‍കാമെന്ന് അദ്ദേഹം സമ്മതിച്ചു. അരലക്ഷം രൂപ അവര്‍ അപ്പോള്‍ തന്നെ വാങ്ങി. 25 ലക്ഷം മുന്‍കൂറായും ആവശ്യപ്പെട്ടു.
കഥയിലെ ദുരൂഹത
സത്യത്തില്‍ ഡിഐജി വേഷമണിഞ്ഞ് എത്തിയത് സംഘത്തലവനും അനവധി ക്രിമിനല്‍ കേസുകളിലും 16 കാര്‍ മോഷണക്കേസുകളിലും പ്രതിയായ തൃപ്പൂണിത്തുറ എരൂര്‍ പോട്ടയില്‍ ക്ഷേത്രത്തിനു സമീപം നാരായണീയത്തില്‍ നാരായണദാസ് (സതീഷ് 46) ആയിരുന്നു. ഒപ്പം നാര്‍ക്കോട്ടിക് ബ്യൂറോ സിഐ ആയി അഭിനയിച്ചത് സംഘത്തിലെ രണ്ടാമന് എരൂര്‍ പിഷാരികോവില്‍ ടെമ്പിള്‍ റോഡ് ശ്രീദുര്‍ഗയില്‍ സായിശങ്കര്‍(23്യൂ)ആയിരുന്നു. മോട്ടോറോളയിലെ എക്സിക്യൂട്ടീവായിരുന്നു ഇയാള്‍. യുവതികളെ കാണിച്ച് നിരവധി പ്രമുഖരില്‍ നിന്ന് ഇവര്‍ പണം തട്ടിച്ചിട്ടുണ്ട്. മയൂഖിയോടൊപ്പം നിര്‍ത്തി ഫോട്ടോയെടുപ്പിച്ച് ദല്‍ഹി സ്വദേശി സന്ദീപ്ഗോയല് എന്ന പ്ലൈവുഡ് കമ്പനിക്കാരനില്‍ നിന്ന് 20 ലക്ഷം രൂപയും തിരുവാങ്കുളത്തെ പ്രതാപന് എന്ന ക്വാറി ഉടമയില്‍ നിന്ന് 35 ലക്ഷവും ഇവര്‍ തട്ടിയെടുത്തതായി സമ്മതിച്ചിട്ടുണ്ട്. യുവതികളില്‍ താല്‍പ്പര്യമുള്ളവരെ മയൂഖിയെ ഉപയോഗിച്ച് കുടുക്കി ബ്ളാക്ക് മെയില്‍ ചെയ്ത് പണം തട്ടുകയാണ് പരിപാടി.
തൃപ്പൂണിത്തുറ സ്വദേശിയായ കെഎസ്ഇബി എന്‍ജിനീയര്‍, എറണാകുളത്തെ ഒരു പൂക്കട ഉടമ, മുളന്തുരുത്തിയിലെ ഒരു റിയല്‍ എസ്റ്റേറ്റുകാരന്, തൃപ്പൂണിത്തുറയിലെ ഒരു ഹാച്ചറിക്കാരന്, ക്വാറി ഉടമ തുടങ്ങിയവരൊക്കെ മയൂഖിയുടെ വലയില്‍ വീണിട്ടുണ്ട്. ഇങ്ങനെ നാരായണദാസ് 35 ലക്ഷം രൂപയെങ്കിലും തട്ടിയെടുത്തിട്ടുണ്ട്.
അജയ് ഘോഷ് മുന്‍കൂറായി നല്‍കാമെന്ന് പറഞ്ഞ 25 ലക്ഷം വാങ്ങാന്‍ അദ്ദേഹത്തോടൊപ്പം സായ് ശങ്കറും നെടുമ്പാശേരിയിലേക്ക് തിരിച്ചു. വിമാനമിറങ്ങിയപ്പോള്‍ അടുത്തദിവസം അഞ്ചുലക്ഷം നല്‍കണമെന്ന് സായി ആവശ്യപ്പെട്ടു. അതോടെ സംശയം തോന്നി അന്നുതന്നെ പോലീസില്‍ പരാതി നല്കി.
അടുത്ത ദിവസം പണം നല്‍കാമെന്നു പറഞ്ഞ് സായിയെ തൃപ്പൂണിത്തുറയ്ക്കടുത്ത് കരിങ്ങാച്ചിറയില്‍ വിളിച്ചുവരുത്തി. നിശ്ചയിച്ച പ്രകാരമെത്തിയ പോലീസ് ഇയാളെ പിടിച്ചു. ഇയാളെക്കൊണ്ട് മറ്റുള്ളവരെ കാറില്‍ വിളിച്ചുവരുത്തി അവരെയും അറസ്റ്റു ചെയ്തു. സംഘാംഗം മണ്ണാര്‍ക്കാട് ചള്ളത്ത് ഷമീറും (35) പിടിയിലായവരില്‍പ്പെടുന്നു.
ബുദ്ധി കേന്ദ്രം നാരായണ്‍ ദാസ്
സംഘത്തിന്റെ നേതാവും തട്ടിപ്പുകളുടെ ബുദ്ധി കേന്ദ്രവും നാരായണ്‍ ദാസ് തന്നെ. മയൂഖിയെ ഉപയോഗിച്ച് ലക്ഷങ്ങളാണ് ഇയാള്‍ ഉണ്ടാക്കിയത്. ഇരയെ കണ്ടെത്താന്‍ സുധീറിനെ ഉപയോഗിക്കും. കര്‍ണ്ണാടക ഡിഐജിയുടെ വേഷംകെട്ടാന്‍ ബംഗളൂരില്‍ നിന്നാണ് യൂണിഫോം വാടകയ്ക്ക് എടുത്തത്.ബ്ലാക്ക് മെയ്ലിങ്ങുകള്ക്കായി നാരായണ്‍ദാസും സംഘവും പോലീസ് ഡിഐജിയുടേയും സി.ഐ.യുടേയും എസ്ഐയുടേയും യൂണിഫോം തമ്മനത്ത് നിന്ന് വാടകക്കെടുക്കുകയായിരുന്നു.
ഡിഐജിയുടെ യൂണിഫോം, കര്‍ണാടക പോലീസിന്റെ രണ്ട് ജോഡി യൂണിഫോം, നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ സിഐയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു. വ്യാജ ഡ്രൈവിങ് ലൈസന്‍സുകളും, മൂന്നു കൈവിലങ്ങുകളും, നാലു വാക്കിടോക്കികളും, രണ്ടു ലാപ്ടോപ്പുകളും, 20 മൊബൈല്‍ ഫോണുകളും, തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും, മൂന്ന് കാറുകളും ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു.
കൈവിലങ്ങുകള്‍ തേവരയില്‍ നിന്ന് രണ്ടായിരം രൂപയ്ക്ക് വാങ്ങിയതാണ്. അജയ്ഘോഷിനെ കുടുക്കുന്ന സമയത്ത് പിടിച്ചെടുത്ത വെളുത്ത പൊടി വെറും മൈദയായിരുന്നു.
16 വാഹനമോഷണക്കേസുകളിലെ പ്രതിയാണ് നാരായണ്‍ ദാസ്. എരൂരില്‍ കൊട്ടാരം പോലുള്ള വീടാണ് ഇയാള്‍ക്ക് ഉണ്ടായിരുന്നത്. പുറമേ ബെംഗളൂരില്‍ ഫ്ളാറ്റും.
2011ലാണ് എരൂരില്‍ 50 ലക്ഷം മുടക്കി വസ്തു വാങ്ങിയത്. രണ്ടു കോടി മുടക്കി വീടുവച്ചു. വീട്ടില്‍ ആരെയും അമ്പരപ്പിക്കുന്ന സൗകര്യങ്ങളാണ് ഉള്ളത്. പക്ഷെ ഇയാള്‍ക്ക് ഒരു ജോലിയുമുണ്ടായിരുന്നില്ല. പണം മുഴവനും ഇത്തരം തട്ടിപ്പുവഴി നേടിയതല്ലെന്നാണ് സൂചന.
ആ 200 സ്വര്‍ണ്ണ നാണയങ്ങള്‍
വീടുവയ്ക്കാന്‍ ഇയാള്‍ കെഎസ്എഫ്ഇയില്‍ നിന്ന് ഒരു കോടിവായ്പ എടുത്തിരുന്നു. ഒരു ജോലിയും ഇല്ലാത്ത ഇയാള്‍ക്ക് എങ്ങനെ ഒരു കോടി വായ്പ നല്‍കിയെന്നത് സംശയകരമാണ്. വായ്പക്ക് 200 സ്വര്‍ണ്ണനാണയങ്ങള്‍ ഇയാള്‍ ഈട് വച്ചിരുന്നു. ഇത് എവിടെനിന്ന് ലഭിച്ചുവെന്ന് വ്യക്തമല്ല.
എല്ലാവരും മാന്യര്‍
നാരായണ്‍ ദാസ് ഒഴികെ ബാക്കിയുള്ളവരെല്ലാം മര്യാദയ്ക്ക് ജീവിച്ചിരുന്നവരാണ്. അവരെ ഇയാള്‍ തന്ത്രപൂര്‍വ്വം സംഘത്തില്‍ ചേര്‍ത്ത് കുടുക്കുകയായിരുന്നു.
സിനിമാമോഹവുമായി നടന്ന മയൂഖിയുടെ സഹപാഠിയാണ് സായിശങ്കറിന്റെ ഭാര്യ ജസ്നിയ ബീവി. സായിയാണ് സിനിമാ താരങ്ങളുടെ ശാരീരിക പരിശീലകനാണെന്നുപറഞ്ഞ് നാരായണദാസിനെ പരിചയപ്പെടുത്തിക്കൊടുത്തത്. ജസ്നിയക്കൊപ്പം മയൂഖി ഫാഷന്‍ ടെക്നോളജി പഠിച്ചിട്ടുണ്ട്. സിനിമാ ഭ്രാന്ത് വളര്‍ത്തിയെടുത്ത് തട്ടിപ്പുകളില്‍ പങ്കാളിയാക്കി അവരെ കുടുക്കുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് തള്ളിയാണ് സായിയും ജസ്നിയയും വിവാഹിതരായത്. മോട്ടോറോളയുടെ എക്സിക്യൂട്ടീവായിരുന്ന ഇയാളെ പണം നല്കി മോഹിപ്പിച്ചാണ് വശത്താക്കിയത്. കൊല്ലംകുടി മുകളില്‍ ഗ്രീന്‍ കേപ് അപ്പാര്‍ട്ടുമെന്റിലാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് തട്ടിപ്പുകേസില്‍ കുടുങ്ങിയതോടെ ജസ്നിയ ജീവനൊടുക്കി. മരിക്കുമ്പോള്‍ അവര്‍ നാലുമാസം ഗര്‍ഭിണിയായിരുന്നു. ഷമീര്‍ സംഭവത്തിന് മൂന്നുദിവസം മുന്‍പാണ് നാരായണ്‍ദാസിനെ പരിചയപ്പെട്ടത്. ഇയാളുടെ സാമ്പത്തിക ബുദ്ധിമുട്ട് ദാസ് ചൂഷണം ചെയ്യുകയായിരുന്നു. ഇയാള്‍ കുടുംബവുമൊത്ത് മണ്ണാര്‍ക്കാട്ട് സ്വസ്ഥമായി താമസിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: