കൊച്ചി: ഐഎസ്എല്‍ മൂന്നാം പതിപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ അവതരിപ്പിച്ചു. ടീം ഉടമ സച്ചിന് ടെണ്ടുല്‍ക്കര്‍, സഹ ഉടമകളായ ചിരഞ്ജീവി, നാഗാര്‍ജുന, നിമ്മഗദ്ദ പ്രസാദ്, അല്ലു അരവിന്ദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ ടീമിനെ അവതരിപ്പിച്ചത്. കസവുമുണ്ടും മഞ്ഞ ജേഴ്സിയുമണിഞ്ഞാണ് സച്ചിനും മറ്റും ചടങ്ങിനെത്തിയത്.
അതിനുശേഷം ഇന്നലെ രാത്രിയോടെ ടീം അംഗങ്ങള്‍ മികച്ച പരിശീലനത്തിനും സൗഹൃദ മത്സരങ്ങള്‍ക്കുമായി തായ്ലന്ഡിലേക്ക് യാത്രതിരിച്ചു. പത്ത് ദിവസമാണ് തായ്ലന്ഡില് പരിശീലനം. കഴിഞ്ഞ കുറെ ദിവസങ്ങളിലായി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു ടീമിന്റെ പരിശീലനം.
കഴിഞ്ഞ സീസണില്‍ വിദേശ രാജ്യങ്ങളില്‍ പരിശീലനം നടത്താത്ത ഏക ടീമെന്ന ദുഷ്പേര് ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നു. യുവത്വവും പരിചയ സമ്പത്തും ഒത്തുചേര്‍ന്നതാണ് ഇക്കുറി ബ്ലാസ്റ്റേഴ്സ് സംഘം. അതിന്റെ മാറ്റം കളത്തിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ടീം ഉടമ സച്ചിന് ടെണ്ടുല്‍ക്കറും പരിശീലകന് സ്റ്റീവ് കൊപ്പലും.
തായ്ലന്ഡില് അവിടുത്തെ പ്രീമിയര്‍ ലീഗ്, ഒന്നാം ഡിവിഷന് ക്ലബ്ബുകളുമായി ബ്ലാസ്റ്റേഴ്സ് പരിശീലന മത്സരങ്ങള്‍ കളിക്കും. ഫുക്കെറ്റിലെ നാഷണല്‍ ഫുട്ബോള്‍ പരിശീലന സെന്ററിലാണ് പരിശീലനം. മറ്റു യൂത്ത് ക്ലബ്ബുകളുമായും കളിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
മാര്‍ക്വീതാരം ആരോണ്‍ ഹ്യൂസ്, കെവെന്‍സ് ബെല്‍ഫോര്‍ട്ട്, ഡക്കെന്‍സ് നോസണ്, മെഹ്താബ് ഹുസൈന്, മുഹമ്മദ് റഫീഖ്, സി കെ വിനീത്, അസ്റക് മെഹ്മത്, ഗുര്‍വിന്ദര്‍ സിങ്, റിനോ ആന്റോ എന്നിവര്‍ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തില്ല. ഇവര്‍ നേരിട്ട് തായ്ലന്ഡിലെ
പരിശീലന ക്യാമ്പില്‍ ചേരും.
ടീം അംഗങ്ങള്‍:
ഗോള്‍കീപ്പര്‍മാര്‍: ഗ്രഹാം സ്റ്റാക്ക്, സന്ദീപ് നന്ദി, കുനാല്‍ സാവന്ത്, മുഹമ്മദ് മൊനിറുസ്മാന് അന്‍സാരി.
പ്രതിരോധം: ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെങ്ബര്‍ട്ട്, ഗുര്‍വിന്ദര്‍ സിങ്, എല്‍ഹാദ്ജി എന്‍ദോയെ, പാട്രിക് ചൗധരി, റിനോ ആന്റോ, സന്ദേശ് ജിങ്കന്.
മധ്യനിര: ഇഷ്ഫാഖ് അഹമ്മദ്, ഹോസു കുറിയാസ്, മെഹ്താബ് ഹുസൈന്, മുഹമ്മദ് റഫീഖ്, പ്രശാന്ത്, ദിദിയെര്‍ ബോറിസ് കാദിയോ, സി.കെ. വിനീത്, അസ്റക് മഹമ്മത്ത്, വിനിത് റായ്.
മുന്നേറ്റം: അന്റോണിയോ ജെര്‍മന്‍, കെവെന്‍സ് ബെല്‍ഫോര്‍ട്ട്, മൈക്കേല്‍ ചോപ്ര, മുഹമ്മദ് റാഫി, തോങ്ക്ഹോസിയെം ഹായോകിപ്, ഫാറൂഖ് ചൗധരി, ഡക്കെന്‍സ് നോസണ്.
വാള്‍ട്ടര്‍ ഡോവെണ്സും ഇഷ്ഫാഖ് അഹമ്മദുമാണ് സഹ പരിശീലകര്‍. നിയാല്‍ ക്ലാര്‍ക്ക് എന്ന സ്പോര്‍ട്സ് സയന്റിസ്റ്റും ടീമിനൊപ്പമുണ്ട്. ഗ്രഹാം സ്റ്റാക്കാണ് ഗോള്‍കീപ്പിങ് പരിശീലകന്. ഷിബു വര്‍ഗീസ് ടീം ഡോക്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: