ന്യൂദല്‍ഹി: പരമ്പരാഗത പങ്കാളിയായ റഷ്യയുമായി വന്‍ ആയുധ കരാറിന് ഭാരതം ഒരുങ്ങുന്നതായി പ്രതിരോധവൃത്തങ്ങള്‍ പറഞ്ഞു. അത്യന്താധുനിക അഞ്ചാം തലമുറയിലെ യുദ്ധവിമാനം (എഫ്ജിഎഫ്എ), കാമോവ് കെഎ-226ടി ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടര്‍, ആണവ അന്തര്‍വാഹിനികളും ഉള്‍പ്പെടെയുള്ള വലിയ കരാറിനാണ് പ്രതിരോധ മന്ത്രാലയം തയ്യാറെടുക്കുന്നത്.
39000 കോടിയുടെ അത്യന്താധുനിക അഞ്ച് എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ മിസൈലുകളും ഉള്‍പ്പെടെയുള്ളതാണ് ഈ വലിയ കരാര്‍. 1.5 ബില്യണ്‍ ഡോളറിന് ആണവ അന്തര്‍വാഹിനി വാടകക്കെടുക്കും. റഷ്യയില്‍ നിന്ന് 10 വര്‍ഷത്തേക്ക് വാടകയില്‍ വാങ്ങിയ അകുല ക്ലാസ് മുങ്ങിക്കപ്പല്‍ ഐഎന്‍എസ് ചക്ര എന്ന് പേരില്‍ ഭാരതം ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. 2012 മുതലാണ് 900 ദശലക്ഷം ഡോളര്‍ നല്കി ഭാരതം ഇത് ഉപയോഗിക്കുന്നത്.
ആയുധകരാര്‍ സംബന്ധിച്ച അന്തിമ തീരുമാനം ഭാരത-റഷ്യ സൈനിക സാങ്കേതിക സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗത്തിലുണ്ടാകും. പ്രതിരോധ ഡയറക്ടര്‍ ജനറലായിരിക്കും ഭാരത സംഘത്തെ നയിക്കുക. സംയുക്ത യോഗത്തില്‍ പ്രതിരോധ സെക്രട്ടറി അധ്യക്ഷത വഹിക്കും. അമേരിക്കയുമായി അടുത്തിടെ വലിയ പ്രതിരോധ കരാറില്‍ ഭാരതം ഏര്‍പ്പെട്ടിരുന്നു.
സങ്കീര്‍ണമായ സാങ്കേതിക സൗകര്യങ്ങളുള്ള അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ത്യ വാങ്ങാന്‍ തയ്യാറാകുമോ എന്ന കാര്യത്തില്‍ റഷ്യയ്ക്ക് ആശങ്കയുണ്ടായിരുന്നു.
എന്നാല്‍ ഭാരതത്തിന് ഇക്കാര്യത്തിലുള്ള താല്പര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യയുമായി ചേര്‍ന്ന് മള്‍ട്ടി റോള്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റ് (എംടിഎ) നിര്‍മാണത്തിന് ഭാരതം വിസമ്മതം അറിയിച്ചിരുന്നു. മറ്റ് പദ്ധതികളിലുള്ള ഭാരതത്തിന്റെ താല്പര്യത്തെത്തുടര്ന്ന് തങ്ങളുടെ നിര്‍മാണത്തിലിരിക്കുന്ന അത്യാധുനിക ആണവ വിമാനവാഹിനി കപ്പലായ സ്റ്റോമിന്റെ സാങ്കേതിക വിദ്യകള്‍ ഭാരതത്തിന് കൈമാറാമെന്ന് റഷ്യ അറിയിച്ചിരുന്നു.
65000 ടണ്‍ വഹിക്കാന്‍ കഴിയുന്ന വലിയ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിശാല്‍ ഭാരതം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് റഷ്യയുടെ വാഗ്ദാനം. യുഎസ് ഇക്കാര്യത്തില്‍ വിസ്സമ്മതം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: