പാലക്കാട്: സ്കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ നടന് ശ്രീജിത്ത് രവിക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു. സ്പെഷല്‍ ബ്രാഞ്ച് ഹെഡ്കോണ്‍സ്റ്റബിള്‍ രാജശേഖരനെയാണ് എസ്പി സസ്പെന്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് എസ്പിക്ക് റിപ്പോര്‍ട്ട് നല്കാന് വൈകിയതിനാണ് നടപടി.
ജില്ലാ പോലീസ് മേധാവി ഡോ.ശ്രീനിവാസാണ് സസ്പെന്റ് ചെയ്തത്. അതേസമയം എസ്ഐ ഉള്‍പ്പെടെ മൂന്നു പോലീസുകാര്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിനും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. കേസില്‍ ശ്രീജിത്ത് രവിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
ഓഗസ്റ്റ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് തന്നെ സ്കൂള്‍പ്രിന്‍സിപ്പല്‍ രേഖാമൂലം ഒറ്റപ്പാലം പോലീസില്‍ പരാതിനല്കിയെങ്കിലും മൂന്നുദിവസം വൈകീയാണ് ശ്രീജിത്ത് രവിയെ കസ്റ്റഡിയില്‍ എടുത്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കുട്ടികളുടെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പോലീസ് നിരാകരിച്ചിരുന്നു.
ഫോട്ടോ കാണിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
പരാതിക്കാരായ പെണ്‍കുട്ടികളില്‍ നിന്ന് മൊഴിരേഖപ്പെടുത്തിയതില് പോരായ്മയുണ്ടെന്നും കേസില്‍ തെളിവുകള്‍ മറച്ചുവച്ച് പഴുതുകള്‍ ഏറെയുള്ള എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും ശ്രീജിത് രവിക്ക് അനുകൂല നിലപാട് പൊലീസ് സ്വീകരിച്ചെന്നും അടക്കം പരാതികള്‍ ഉയര്‍ന്നതോടെയാണ് ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടത്.
പാലക്കാട് വനിതാ സിഐ കെ എലിസബത്തിനാണ് അന്വേഷണ ചുമതല. ശ്രീജിത് രവിക്കെതിരെ പോക്സോ നിയമം ചുമത്തിയാണ് കേസ് എടുത്തിരുന്നതെങ്കിലും പോക്സോ നിലനില്‍ക്കുന്നതല്ല എന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെഷന്‍സ് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
രണ്ട് പേര് ആള്‍ജാമ്യം നില്‍ക്കാനും ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുവാനും ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ എല്ലാ വ്യാഴാഴ്ച്ചയും ഹാജരാവാനും കോടതി ഉത്തരവി്ട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: