ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എണ്‍പതിന്റെ നിറവില്‍. ചിങ്ങത്തിലെ വിശാഖം നക്ഷത്രമാണ് അദ്ദേഹത്തിന്റെ പിറന്നാള്‍. പ്രത്യേകിച്ച് ആരേയും ആഘോഷത്തിന് ക്ഷണിച്ചില്ലെങ്കിലും നിരവധിപേര്‍ വെള്ളാപ്പള്ളിക്കും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി.
പതിവുപോലെ പുലര്‍ച്ചെ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങിയെത്തിയപ്പോള്‍ കേക്കുമായി എറണാകുളം സ്വദേശി കെ. ജെ. മാത്യു വീട്ടില്‍ കാത്തിരിക്കുകയായിരുന്നു. 15 വര്‍ഷമായി വെള്ളാപ്പള്ളിക്ക് മുടങ്ങാതെ പിറന്നാളിന് കേക്ക് ഇദ്ദേഹമാണ് നല്‍കുന്നത്. കേക്ക് മുറിച്ച് ഭാര്യ പ്രീതിക്കും മറ്റുള്ളവര്‍ക്കും നല്കി. തുടര്‍ന്ന് വിടിന് മുന്നില്‍ തയ്യാറാക്കിയ പന്തലില്‍ വെള്ളാപ്പള്ളിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രത്യേക പൂജകള്‍ നടത്തി. മൂന്നു ദിവസം നീണ്ട പൂജയാണ് നടന്നത്.
മകന് തുഷാര്‍ മുബൈയിലായതിനാല് ആഘോഷത്തില്‍ പങ്കെടുത്തില്ല. നൂറുകണക്കിന് ആളുകളാണ് വെള്ളാപ്പള്ളിക്ക് ആശംസ നേര്‍ന്ന് വീട്ടിലെത്തിയത്. ഇവര്‍ക്കെല്ലാം വിഭവസമൃദ്ധമായ സദ്യയും നല്‍കിയാണ് മടക്കിയയച്ചത്. പ്രതിസന്ധികളാണ് തന്റെ ഉയര്‍ച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ പൊതുപ്രവര്‍ത്തനം എന്നും പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കുമെന്ന് ജാതകത്തില്ത്തന്നെ പറഞ്ഞിട്ടുണ്ട്. ആരോപണങ്ങള്‍ എല്ലാം അവസാനം ഇല്ലാതായി പൂമാലകള്‍ ആയി മാറുകയാണ് പതിവ്.
ഗുരു ദൈവമല്ല എന്ന് ഇപ്പോള്‍ പറയുന്ന വിദ്യാസാഗര്‍ 15 വര്‍ഷം മുന്‍പ് ഉമേഷ് ചള്ളിയുടെ സത്യപ്രതിജ്ഞാ വിവാദത്തില്‍ നാട്ടികയില്‍ നടന്ന സമ്മേളനത്തില്‍ ഗുരുദൈവമാണെന്ന് പറഞ്ഞിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഒന്നിന് പകരം 60 പേര് ഗുരുനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പറഞ്ഞയാളാണ് ഇപ്പോള്‍ ദൈവം അല്ല എന്നുപറഞ്ഞ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: