കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനേഴോളം പേരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഹാര്‍ സ്വദേശിനി യാസ്മിന് അഹ്മദിനെ(29) കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ കസ്റ്റഡിയില്‍ വിട്ടു.
നാല് ദിവസത്തേക്കാണ് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. യാസ്മിനെ രാത്രിയില്‍ ചോദ്യം ചെയ്യലിന് വിധേയമാക്കരുതെന്നും ചോദ്യം ചെയ്യല്‍ വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ പാടുള്ളൂവെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവരെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യല്‍ ആരംഭിച്ചു.
കാസര്‍കോട്ടേക്ക് തെളിവെടുപ്പിനായി കൊണ്ടുവരും. യാസ്മിന് പടന്ന കേന്ദ്രീകരിച്ചാണ് പതിനേഴുപേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
ഒരുമാസം മുമ്പ് കാബൂളിലുള്ള രണ്ടാം ഭര്‍ത്താവ് കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ അബ്ദുള്ള റഷീദിനടുത്തേക്കു കുട്ടിയുമൊത്ത് പോകാന്‍ ശ്രമിക്കുന്നതിനിടെ കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. സുനില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് എന്‍ഐഎ ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് യാസ്മിനെ പിടികൂടി കൈമാറുകയായിരുന്നു. യാസ്മിന്റെ കൂടെ നാലുവയസുള്ള മകനും പോലീസ് കസ്റ്റഡിയിലായിരുന്നു.
കാസര്‍കോട്ടെത്തിച്ച യാസ്മിന് പിന്നീട് റിമാന്‍ഡിലായി. യാസ്മിനെ ചോദ്യം ചെയ്തപ്പോള്‍ കേരളത്തില്‍ ഐഎസുമായി ബന്ധം പുലര്‍ത്തുന്ന നിരവധി വ്യക്തികളെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും നിര്‍ണ്ണായക വിവരങ്ങളാണ് ലഭിച്ചത്. ഏതാനും ദിവസം മുമ്പാണ് കാസര്‍കോട് ജില്ലയിലെ ഐഎസ് റിക്രൂട്ട്മെന്റ് കേസുകള്‍ എന്‍ഐഎ ഏറ്റെടുത്തത്. ഇതിനായി കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും എന്‍ഐഎ ക്യാമ്പുകളും ആരംഭിച്ചു.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ യാസ്മിനെ കസ്റ്റഡിയില്‍ വിട്ടത്. നാലുവയസുള്ള മകനും കൂടെയുണ്ടായിരുന്നു. കാസര്‍കോട് ജില്ലയില്‍ നിന്നും കാണാതായ പതിനേഴു പേരടങ്ങുന്ന സംഘത്തെ നയിച്ചത് അബ്ദുല്ല റഷീദാണെന്ന് എന്‍ഐഎ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. യുവതികളും യുവാക്കളും കുട്ടികളുമടങ്ങുന്ന സംഘത്തെ കൂട്ടത്തോടെ കാണാതായ സംഭവത്തില്‍ റഷീദ് ഒന്നാം പ്രതിയാണ്.
യാസ്മിന് രണ്ടാം പ്രതിയുമാണ്. യാസ്മിനില്‍ നിന്നും പിടികൂടിയ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനക്കായി നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയെ ധരിപ്പിച്ചു. നാടുവിട്ടവരെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ യാസ്മിനെ ചോദ്യം ചെയ്യുന്നതിലൂടെ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് എന്‍ഐഎ സംഘം. ജില്ലയിലെ മറ്റ് ദുരൂഹ തിരോധാനങ്ങളെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണങ്ങളും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: