കണ്ണൂര്‍: തെരുവ്നായ്ക്കളെ വന്ധ്യംകരിക്കുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ പദ്ധതി സപ്തംബര്‍ അവസാനത്തോടെ ആരംഭിക്കും. ബംഗ്ളുരു ആസ്ഥാനമായ ആനിമല്‍ റൈറ്റ്സ് ഫണ്ട് എന്ന ഏജന്‍സിയുമായി ഇതിന്റെ ധാരണാപത്രം ബുധനാഴ്ച ഒപ്പുവെച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ എന്നിവരുടെ സാന്നിധ്യത്തില്‍ സെക്രട്ടറി എം.കെ.ശ്രീജിത്തും ആനിമല്‍ റൈറ്റ്സ് ഫണ്ട് മാനേജിങ്ങ് ട്രസ്റ്റി ദിലീപ് ബാഫ്നയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. തുടര്‍ന്ന് ധാരണാപത്രം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഏജന്‍സി പ്രതിനിധികള്‍ക്ക് കൈമാറി.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ വി.കെ.സുരേഷ്ബാബു, കെ.പി. ജയബാലന്‍ മാസ്റ്റര്‍, പ്ലാന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.വി.ഗോവിന്ദന്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ടി.വി.ഉണ്ണികൃഷ്ണന്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.ആര്.രാജന്, ഡോ.പി.വി.മോഹനന്, എല്‍എസ്ജിഡി എക്സി.എഞ്ചിനീയര്‍ കെ.വി.സജീവന് തുടങ്ങിയവര്‍ സംബന്ധിച്ചു. ഗ്രാമ പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്പ്പറേഷന് എന്നിവയുമായി ചേര്‍ന്നാണ് ജില്ലാ പഞ്ചായത്ത് തെരുവുനായ വന്ധ്യംകരണ പദ്ധതി നടപ്പിലാക്കുന്നത്. 2.98 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. നായകളെ പിടികൂടി വന്ധ്യംകരിക്കുകയും പേവിഷ ബാധക്കെതിരായ കുത്തിവെപ്പ് നടത്തുകയുമാണ് ഉദ്ദേശിക്കുന്നത്. പിടികൂടുന്ന സ്ഥലത്ത് തന്നെ വന്ധ്യംകരിച്ച നായകളെ കൊണ്ടുവിടും. വന്ധ്യംകരിക്കുന്നതോടെ നായകളുടെ ശൗര്യവും ആക്രമണ പ്രവണതയും കുറയും. പേവിഷ ബാധക്കെതിരായ കുത്തിവെപ്പ് നല്കുന്നതിനാല് പേയിളകാനുള്ള സാധ്യതയും ഇല്ലാതാകും.
ജില്ലാ തലം മുതല്‍ ഗ്രാമ പഞ്ചായത്ത് തലം വരെ പ്രത്യേക മോണിറ്ററിങ്ങ് സംവിധാനം പദ്ധതിക്കായി ഉണ്ടാകും. ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍ ഏജന്‍സിയുടെ പ്രവര്‍ത്തനം സാക്ഷ്യപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്. ഒരു നായക്ക് 1450 രൂപയാണ് ഏജന്‍സിക്ക് നല്‍കേണ്ടത്.
തുടക്കത്തില്‍ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് താല്‍ക്കാലികമായി വിട്ടുനല്‍കുന്ന പാപ്പിനിശ്ശേരി മൃഗാശുപത്രി കെട്ടിടത്തിലാണ് വന്ധ്യംകരണ ശസ്ത്രക്രിയ കേന്ദ്രം ആരംഭിക്കുന്നത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ജോലി രണ്ടാഴ്ച കൊണ്ട് പൂര്‍ത്തിയാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. പാപ്പിനിശ്ശേരി, അഴീക്കോട്, മയ്യില്‍, കണ്ണൂര്‍ കോര്പ്പറേഷന് തുടങ്ങിയ തെരുവുനായ ശല്യം രൂക്ഷമായ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ആരംഭഘട്ടത്തില്‍ പദ്ധതിയുടെ പ്രവര്‍ത്തനം ഉദ്ദേശിക്കുന്നത്. പടിയൂര്‍ പഞ്ചായത്ത് ലഭ്യമാക്കിയ രണ്ടേക്കര്‍ സ്ഥലത്ത് സ്ഥിരം സംവിധാനവും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും. മൃഗാശുപത്രി, ആബുലന്‍സ് ഷെഡ്, ക്വാര്‍ട്ടേഴ്സ് തുടങ്ങിയവ അടങ്ങിയതായിരിക്കും കേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: