കോഴിക്കോട്: ലൈസന്‍സുകളും സര്‍ട്ടിഫിക്കറ്റുകളും നിര്‍മ്മിച്ച് വിതരണം ചെയ്ത കേസില്‍ അറസ്റ്റിലായ നാലംഗ സംഘത്തെക്കുറിച്ചുള്ള അന്വേഷണം പോലീസ് വ്യാപിപ്പിക്കുന്നു. കഴിഞ്ഞദിവസമാണ് തേഞ്ഞിപ്പലം കുന്നുമ്മല്‍ ഹൗസില്‍ മജീദ്(48), മട്ടന്നൂര്‍ നെടുമ്പുറം വീട്ടില്‍ മുഹമ്മദ്അലി(40), പെരുമണ്ണ ഇരുമ്പിന്ചീടത്തില് വീട്ടില്‍ ഷൗക്കത്തലി(48), കുണ്ടുങ്ങല്‍ എം.പി ഹൗസില്‍ അബ്ദുല്‍മജീദ്(55) എന്നിവരെ പോലീസ് പിടികൂടിയത്. വ്യാജലൈസന്സുകളും സര്‍ട്ടിഫിക്കറ്റുകളും വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.പി അബ്ദുല്‍റസാക്കിന്റെ നിര്‍ദേശ പ്രകാരം ടൗണ്‍ സി.ഐ മനോജും എസ്ഐ ഷിജുവും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികളില്‍ നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകളും ബിരുദ സര്‍ട്ടിഫിക്കറ്റുകളും, ഇവ നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളും പ്രിന്ററും വ്യാജ ലൈസന്‍സില്‍ പതിപ്പിക്കുന്ന ഹോളോഗ്രാമുകളും കണ്ടെടുത്തിരുന്നു. ഗള്‍ഫില്‍ ജോലിക്ക് പോകുന്നവര്‍ക്ക് വിസ സ്റ്റാമ്പിങിനായും വിദേശജോലി ആവശ്യത്തിനും ട്രാവല്‍ ഏജന്‍സികള്‍ക്കും വന്‍തുക വാങ്ങിയാണ് ബിരുദ സര്‍ട്ടിഫിക്കറ്റുകളും മറ്റും വിതരണം ചെയ്തിരുന്നത്. തേഞ്ഞിപ്പലത്ത് താമസിക്കുന്ന മജീദ് ആണ് ആവശ്യക്കാരെ കണ്ടെത്തുന്നതിനുള്ള ഏജന്റായി പ്രവര്‍ത്തിച്ചിരുന്നത്. ആവശ്യക്കാരുടെ കയ്യില്‍നിന്ന് ഫോട്ടോയും മറ്റു രേഖകളും വാങ്ങി കുണ്ടുങ്ങല്‍ സ്വദേശിയായ അബ്ദുല്‍മജീദിനെ ഏല്പിക്കുകയാണ് പതിവ്. അബ്ദുല്‍മജീദ് ഇവ ഇ-മെയില്‍ വഴിയോ കൊറിയര്‍ വഴിയോ മട്ടന്നൂരുള്ള മുഹമ്മദലിയെ ഏല്പിക്കും. മള്‍ട്ടിമീഡിയ കോഴ്സും വെബ് ഡിസൈനിങ്ങും പഠിച്ചിട്ടുള്ള മുഹമ്മദലി വീട്ടില്‍ വെച്ച് വ്യാജരേഖകള്‍ തയാറാക്കി അബ്ദുല്‍ മജീദിനെ ഏല്പിക്കും. കമ്പ്യൂട്ടര്‍ വിദഗ്ധനായ മുഹമ്മദലിയാണ് ഇതിന്റെ മുഖ്യ സൂത്രധാരന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: