ന്യൂദല്‍ഹി: മോഹന്‍ കുമാര്‍ എന്ന പേരില്‍ തനിക്ക് വ്യാജ പാസ്പോര്‍ട്ട് നൽകിയത് ഇന്ത്യന്‍ ഏജന്‍സിയാണെന്ന് അധോലോക നേതാവ് ഛോട്ടാ രാജന്. ഭീകരവിരുദ്ധ പോരാട്ടത്തില്‍ താനും പങ്കാളിയായെന്നും ഛോട്ടാ രാജന് വെളിപ്പെടുത്തി.
പതിനാറ് വര്‍ഷം മുമ്പ് അധോലോക നായകന് ദാവൂദ് ഇബ്രാഹീമിന്റെ ആള്ക്കാര് ബാങ്കോക്കില്‍ വെച്ച് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കാലത്ത് മോഹന്‍കുമാര്‍ എന്ന പേരിലായിരുന്നു പാസ്പോര്‍ട്ട് നല്‍കിയത്.
തിഹാര്‍ ജയിലില്‍ നിന്നും വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് രാജന് ദല്‍ഹി കോടതിയെ ഇക്കാര്യമറിയിച്ചത്. രാജ്യത്തെ തകര്‍ക്കാനും സാധാരണക്കാരായ പൗരന്മാരെ കൊലപ്പെടുത്താനും ശ്രമിക്കുന്ന തീവ്രവാദികള്‍ക്കും ഇന്ത്യാ വിരുദ്ധര്‍ക്കും എതിരായ പോരാട്ടത്തില്‍ താന്‍ പങ്കാളിയാണ്.
ഇതില്‍ ജനങ്ങളുടെ സഹായവും തനിക്ക് ലഭിക്കുന്നുണ്ട്. ദേശീയ താല്പര്യം മുന്‍നിര്‍ത്തിയാണ് തീവ്രവാദത്തിനെതിരെ പോരാടുന്നതെന്നും ഛോട്ടാ രാജന് കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ദേശതാല്‍പ്പര്യം മാനിച്ച് ഭീകരതയ്ക്കെതിരേ പേരാടാന്‍ തന്നെ സഹായിച്ചവരുടെ പേരുകള്‍ തനിക്ക് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും രാജന് പറഞ്ഞു.
ഛോട്ടാരാജനും മൂന്ന് മുന്‍ പാസ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വ്യാജ പാസ്പോര്‍ട്ട് കേസിലായിരുന്നു രാജന്റെ മൊഴി രേഖപ്പെടുത്തിയത്. 25 വര്‍ഷം നീണ്ട തെരയലിന് ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയില്‍ വെച്ചാണ് ഛോട്ടാരാജന് കുടുങ്ങിയത്.
1993 മുംബൈ സ്ഫോടനത്തില്‍ നിര്‍ണ്ണായക വിവരം നല്‍കിയത് താനാണെന്ന് മനസ്സിലാക്കിയതോടെയാണ് ദാവൂദ് പിന്നാലെ വന്നതെന്നും പറഞ്ഞു. 1993 ല്‍ 257 പേര് കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തോടെയാണ് താന്‍ രാജ്യത്തെ ഛിദ്രശക്തികള്‍ക്കെതിരേ തിരിഞ്ഞതെന്നും രാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: