ന്യൂദല്‍ഹി: സൗമ്യ വധക്കേസില്‍ സുപ്രീംകോടതിയില്‍ തെളിവ് ഹാജരാക്കാനാവാതെ സംസ്ഥാന സര്‍ക്കാര്‍. സൗമ്യയെ ഗോവിന്ദച്ചാമി (ചാര്‍ളി തോമസ്) ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിന് തെളിവെവിടെ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് പ്രോസിക്യൂഷന് മറുപടി നല്‍കിയില്ല. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് വാദിച്ചതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകരെ കോടതി ശാസിക്കുകയും ചെയ്തു. കേസില്‍ വാദം കേള്‍ക്കുന്നത് പൂര്‍ത്തിയാക്കിയ കോടതി വിധി പറയാന്‍ മാറ്റി.
വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ഗോവിന്ദച്ചാമി നല്കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ടപ്പോള്‍ തലയ്ക്ക് പരിക്കേറ്റതാണ് മരണകാരണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് വാദത്തിനിടെ കോടതിയെ ധരിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണെന്നും വാദിച്ചു.
എന്നാല്‍ സൗമ്യ ചാടിയതാണോ ഗോവിന്ദച്ചാമി തള്ളിയിട്ടതാണോ എന്ന് എങ്ങനെ അനുമാനിക്കാനാകുമെന്ന് കോടതി ചോദിച്ചു. പുറകില്‍ നിന്നും ഗോവിന്ദച്ചാമി ബലംപ്രയോഗിച്ചതാണ് മരണകാരണമായ മുറിവിന് കാരണമെന്ന സംസ്ഥാന സര്‍ക്കാര്‍ വാദവും കോടതി തള്ളി. ഓടുന്ന ട്രെയിനില്‍ നിന്നും ചാടിയാലും സമാന സ്വഭാവമുള്ള മുറിവുണ്ടാകില്ലേയെന്ന് കോടതി പ്രോസിക്യഷനോട് ചോദിച്ചു.
സൗമ്യയെ തള്ളിയിട്ടതാണോ അതോ സ്വയം ചാടിയതാണോ എന്ന് കോടതി ചോദിച്ചു. ഇതിന് കൃത്യമായ വിശദീകരണം നല്കാന് സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് ഊഹങ്ങള്‍ കോടതിക്ക് മുന്നില്‍ പറയരുതെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയത്.
സൗമ്യയെ ഗോവിന്ദച്ചാമി ബലാല്‍സംഗം ചെയ്തെന്ന് ബോധ്യപ്പെട്ടതായി കോടതി വ്യക്തമാക്കി. വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയെങ്കിലും കേസില്‍ കൂടുതല്‍ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇനിയും അവസരമുണ്ട്. പ്രത്യേക അപേക്ഷയായി കൂടുതല്‍ വാദങ്ങള്‍ കോടതിക്ക് നല്‍കാം.
സൗമ്യയുടേത് കൊലപാതകമല്ലെന്നും അപകടമരണമാണെന്നുമാണ് ഗോവിന്ദച്ചാമിയുടെ അഭിഭാഷകന് വാദിച്ചത്. ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയെ ട്രെയിനില്‍ നിന്നും തള്ളിയിട്ടതെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിലാണ് സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയത്. അഭിഭാഷകരായ നിഷെ, തോമസ് പി.ജോസഫ് എന്നിവരാണ് സംസ്ഥാനത്തിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: