ആലപ്പുഴ: ക്ലാസ് മുറികള്‍ ഹൈടെക് ആക്കുന്നതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്കൂള്‍ അധികൃതര്‍ വന്‍തോതില്‍ പണപ്പിരുവു നടത്തുന്നതായി ആക്ഷേപം. നഗരത്തിലെ ചില എയിഡഡ് സ്കൂളുകളിലാണ് ഇത്തരത്തില്‍ പണപ്പിരിവ് നടത്തുന്നതായി ആക്ഷേപമുയര്‍ന്നിട്ടുള്ളത്.
എട്ടാംക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലുസവരെയുള്ള ക്ലാസ് മുറികളാണ് ഹൈടെക് ആക്കി മാറ്റുന്നതിന് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. കെട്ടുറപ്പുള്ള ക്ലാസ് മുറികള്‍ സജ്ജമാക്കിയാല്‍ അവിടെ കമ്പ്യൂട്ടറുകളും മറ്റ് ആധുനിക വിവര സാങ്കേതിക സംവിധാനങ്ങളും വിദ്യാഭ്യാസ വകുപ്പ് നല്‍കും.
എന്നാല്‍ ഇതിന്റെ മറവില്‍ നഗരത്തിലെ ചില സ്കൂളുകള്‍ വിദ്യാര്‍ത്ഥികളെ പിഴിയുകയാണ്. മാനേജ്മെന്റിന്റെ ചെലവില്സ്കൂള് മുറികള്‍ നവീകരിക്കുന്നതിനു പകരം ആ ഭാരം കൂടി വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കുമേല്‍ അടിച്ചേല്പ്പിക്കുകായാണ്. നഗരത്തിലെ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന പ്രമുഖ സ്കൂള്‍ അധികൃതര്‍ വ്യാപകമായ രീതിയില്‍ പണം പിരിക്കുന്നതായി പരാതിയുണ്ട്.
അഞ്ചുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥിനികളില്‍ നിന്ന് 500 രൂപയാണ് പിരിക്കുന്നത്. 2,500 കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ നിന്ന് 500 വീതം പിരിച്ചെടുക്കുമ്പോള്‍ ഏകദേശം 12,50,000 രൂപയാണ് സ്കൂളിന് അനധികൃതമായി ലഭിക്കുന്നത്.
പ്ലസ്വണ് അഡ്മിഷന് സമയത്ത് കെട്ടിട നിര്‍മ്മാണത്തിനെന്നും പറഞ്ഞ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം പിരിച്ചതു കൂടാതെ ഇത്തരത്തില്‍ വീണ്ടും പിരിവ് നടത്തുന്നത് രക്ഷിതാക്കളെ വലയ്ക്കുകയാണ്. നിര്‍ബന്ധപൂര്‍വ്വമായ ഈ പണപ്പിരിവ് വിദ്യാഭ്യാസ വകുപ്പ് അറിയാതെയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: