കുട്ടനാട്: എസി റോഡരുകില്‍ മാലിന്യ നിക്ഷേപം വര്‍ദ്ധിച്ചിട്ടും അധികാരികള്‍ നോക്കുകുത്തിയായി. റോഡിന്റെ ഇരുവശങ്ങളിലെ കനാലുകളിലും പാടശേഖരങ്ങളിലേക്കുമായാണ് മാലിന്യങ്ങള്‍ തള്ളുന്നത്. പല സ്ഥലങ്ങളിലും മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലാണ്.
ഗാര്‍ഹിക മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ഇറച്ചി കടകളില്‍ നിന്നുള്ള മാലിന്യങ്ങളുമാണ് പാതയോരത്തു നിക്ഷേപിക്കുന്നതിലേറെയും. വാഹനങ്ങളില്‍ രാത്രികാലങ്ങളിലും പുലര്ച്ചെയുമെത്തിയാണ് മാലിന്യങ്ങള്‍ റോഡരികില്‍ തള്ളുന്നത്. മഴ പെയ്യുന്നതോടെ മാലിന്യങ്ങള്‍ ഒഴുകി റോഡിലേക്കും എത്തുക പതിവാണ്.
എസി റോഡരികിലെ പല പ്രദേശങ്ങളും കാടുപിടിച്ചു കിടക്കുന്നതും മാലിന്യ നിക്ഷേപത്തിനു സൗകര്യമൊരുക്കുന്നു. വലിയ പ്ലാസ്റ്റിക് ചാക്കുകളിലും കിറ്റുകളിലുമായാണ് മാലിന്യങ്ങള്‍ തള്ളുന്നത്. അന്യജില്ലകളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ എസി റോഡരികിലും കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലും തള്ളുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പൊതുനിരത്തുകളിലെയും സ്ഥലങ്ങളിലെയും മാലിന്യ നിക്ഷേപം തടയാന്‍ ചുമതലപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാകട്ടെ എസി റോഡരികിലെ മാലിന്യ നിക്ഷേപത്തെ കണ്ടില്ലെന്നു നടിക്കുകയാണെന്നാണു ജനങ്ങളുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: