തൊടുപുഴ: സന്തോഷം മറ്റുള്ളവര്‍ക്ക് നല്കിയെങ്കിലേ സന്തോഷം ലഭിക്കൂ എന്ന് അമൃതാന്ദമയീമഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി അഭിപ്രായപ്പെട്ടു. മുതലിയാര്‍മഠം ക്ഷേത്രത്തില്‍ നടന്നുവരുന്ന അന്തര്‍ദേശീയ മഹാഗണപതി സത്രത്തില്‍ സംഘടിപ്പിച്ച ആചാര്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിത്യ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകണം. കേവലം കഥകള്‍ മാത്രം കേട്ടുകൊണ്ട് ആയില്ല.
അതിലെ സത്ത മനസിലാക്കി ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കണം. ഈ ലോകത്തിലുള്ള യുദ്ധസമാനമായ സാഹചര്യത്തെ കളിസ്ഥലമാക്കി മാറ്റി എവിടേയും ഈശ്വരനെ കാണാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭക്തന്റെ സങ്കല്‍പ്പങ്ങളനുസരിച്ച് ഈശ്വരന് അവതരിക്കും. രൂപങ്ങളെ ആരാധിക്കാനും ബ്രഹ്മസമുദ്രത്തില് കളയാനും ഭക്തന് സാധിക്കും. എന്തുകിട്ടിയാലും മതിയാകുന്നില്ല. ജീവിതം മുഴുവനും തേടുന്നത് ഈശ്വരനെയാണ്. സമ്പത്തിനെ കിട്ടുമ്പോള്‍ അത് ഈശ്വരനാണെന്നറിയുന്നില്ല.ബന്ധുക്കളെ കിട്ടുന്നു ഈശ്വരനാണെന്നറിയുന്നില്ല. അവനവനില്‍ തന്നെ ഈശ്വരനുണ്ടെന്ന് നമ്മള് അറിയുന്നില്ല.
രണ്ട് എന്നുള്ള ഭാവമുണ്ടെങ്കില്‍ ദുഃഖം അനുഭവിക്കുന്നില്ല. സന്തോഷം വരുമ്പോള്‍ ദുഖം തീര്‍ച്ചയായും ഉണ്ടാകും. കൊച്ചുകൊച്ചു സന്തോഷങ്ങള്‍ക്ക് വേണ്ടി ദുഖം ഏറ്റെടുക്കേണ്ടി വരും. ആരാധനാ സമ്പ്രദായങ്ങളിലൂടെ അദ്വൈത ഭാവത്തിലേക്ക് എത്താന്‍ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. സത്രം രക്ഷാധികാരി എ.ആര് രാമന് നമ്പൂതിരി അധ്യക്ഷത വഹിച്ചു.
ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്,അയ്യപ്പസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ വിശ്വനാഥന്, പി. വി സനല്‍, സുബ്രഹ്മണ്യന് നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: