ആലപ്പുഴ: ജില്ലയിലെ ദുരന്തനിവാരണ സംവിധാനങ്ങളുടെ കാര്യക്ഷത ഉറപ്പാക്കാനും സുനാമി ദുരന്ത മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനുമായി ആര്യാട് തെക്ക് വില്ലേജില്‍ സുനാമി മോക് ഡ്രില്‍ സംഘടിപ്പിച്ചു.
വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൂടാതെ സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് എന്നിവയും രക്ഷാ പ്രവര്‍ത്തനത്തിന് എത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി 2,234 പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പു വരുന്നതുമുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതുവരെയുള്ള ഘട്ടങ്ങളില്‍ ജില്ലാ ദുരന്തനിവാരണ അതോറിട്ടിയും മറ്റു വകുപ്പുകളും സ്വീകരിക്കേണ്ട യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് മോക് ഡ്രില്ലില്‍ തല്‍സമയം ആവിഷ്കരിക്കപ്പെട്ടത്.
യുനെസ്കോ ഇന്റര്‍ ഗവര്‍മെന്റല്‍ സമുദ്രവിജ്ഞാന കമ്മിഷന്റെ (ഐഒസി) നിര്‍ദേശപ്രകാരം സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും ജില്ലാ ഭരണകൂടവുമാണ് മോക്ഡ്രില്ലിന് നേതൃത്വം നല്‍കിയത്. ഇന്നലെ രാവിലെ 11.30 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: