ഹരിപ്പാട്: സര്‍ക്കാരും വ്യാവസായിക പരിശീലന വകുപ്പും ആവര്‍ത്തിച്ച് ഉത്തരവിറക്കിയിട്ടും സംസ്ഥാനത്തെ ഐടിഐകളിലെ ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് വര്‍ദ്ധിപ്പിച്ച ശമ്പളം നല്‍കുന്നില്ല. കഴിഞ്ഞ അദ്ധ്യയന വര്‍ഷം ജോലി നോക്കിയ താത്ക്കാലിക അദ്ധ്യാപകരെയാണ് ഐടിഐകളിലെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ഉത്തരവില്‍ വ്യക്തതയില്ലെന്ന് പറഞ്ഞ് ഒഴിവാക്കുന്നത്.
സര്‍ക്കാര്‍ സര്‍വ്വീസിലെ ദിവസ വേതനക്കാരുടെയും കരാര്‍ ജീവനക്കാരുടെയും ശമ്പളം വര്‍ദ്ധിപ്പിച്ചു കൊണ്ട് കഴിഞ്ഞ ഫെബ്രുവരി 26നാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാക്കണമെന്നായിരുന്നു ഉത്തരവ്.
സര്‍ക്കാര്‍ ഉത്തരവ് വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ മേലൊപ്പ് ചാര്‍ത്തി മെയ് 12ന് എല്ലാ ഐടിഐകളിലേക്കും അയച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ ഈ ഉത്തരവ് പാലിക്കാന്‍ ഐടി ഐ അധികൃതര്‍ തയ്യാറായില്ല. മുന്‍പ് മണിക്കൂര്‍ അടിസ്ഥാനത്തില്‍ നിയമിച്ച ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് ദിവസ വേതനം കണക്കാക്കിയുള്ള ശമ്പളം നല്‍കാനാകില്ലെന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥര്‍ക്ക്.
പുതിയ ഉത്തരവ് പ്രകാരം ഗസ്റ്റ് അദ്ധ്യാപകരുടെ ദിവസ വേതനം 900 രൂപയാണ്. ഒരു മാസം പരമാവധി 26,100 രൂപ. മുന്‍പ് മണിക്കൂര്‍ അടിസ്ഥാനത്തിലാണ് ഗസ്റ്റ് അദ്ധ്യാപകരെ നിയമിച്ചിരുന്നത്. മാസം പരമാവധി 14,000 രൂപ. എന്നാല്‍ ശമ്പള പരിഷ്ക്കരണത്തെ തുടര്‍ന്നുള്ള സര്‍ക്കാര്‍ ഉത്തരവില്‍ മണിക്കൂര്‍ മാറ്റി ദിവസം കണക്കാക്കിയാണ് വേതനം നിശ്ചയിച്ചത്.
പുതുക്കിയ ശമ്പളം കിട്ടുന്നില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്ന് വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ആഗസ്റ്റ് എട്ടിന് പുതിയ ഉത്തരവിറക്കി. മുന്‍പ് മണിക്കൂര്‍ അടിസ്ഥാനത്തിലാണ് ഗസ്റ്റ് അദ്ധ്യാപകരെ എടുത്തിരുന്നതെന്നും സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് ഏപ്രില്‍ മുതല്‍ ഇത് ദിവസ വേതനമായി മാറ്റിയെന്നും ഇതനുസരിച്ചുള്ള ശമ്പളം ഐടിഐ കളില്‍ ജോലി ചെയ്യുന്ന ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് നല്‍കണമെന്നുമായിരുന്നു പുതിയ ഉത്തരവ്.
എന്നാല്‍ ഈ ഉത്തരവിറക്കിയിട്ടും ഇതിലും വ്യക്തതയില്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ അദ്ധ്യയന വര്‍ഷം ജോലി ചെയ്ത ഗസ്റ്റ് അദ്ധ്യാപകര്‍ക്ക് വര്‍ദ്ധിപ്പിച്ച ശമ്പളം നിഷേധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: