ഭോപ്പാല്‍: പൊതു ശുചിമുറികള്‍ക്കു സമീപം പൊതുവെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കും, സ്ത്രീകള്‍. പുരുഷന്മാര്. എന്നാല്‍ ഭോപ്പാലിലെ മംഗളവാരയില് ഇനി മുതല്‍ ഒരു വിഭാഗത്തെക്കൂടി അടയാളപ്പെടുത്തിയതു കാണാം, ഭിന്നലിംഗക്കാര്‍. ശുചിമുറിയൊരുക്കി ഭിന്നലിംഗക്കാര്‍ക്ക് പ്രത്യേക പരിഗണന നല്കുന്ന രാജ്യത്തെ ആദ്യ സംംസ്ഥാനമാകുകയാണ് മധ്യപ്രദേശ്.
ഭോപ്പാല്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ സംഭാവനയാണ് ഭിന്നലിംഗക്കാര്‍ക്ക് മാത്രമായുള്ള ശുചിമുറി. ഇതിനു മുന്‍കൈയെടുത്തത് ബിജെപി നേതാവുകൂടിയായ മേയര്‍ അലോക് ശര്‍മ്മ.
നമ്മള് അനുഭവിച്ചു കൊണ്ടിരിക്കുന്ന പല സൗകര്യങ്ങളും ഭിന്നലിംഗക്കാര്‍ക്ക് കിട്ടാക്കനിയാണ്. അവരുടെ അവകാശങ്ങളുടെ ഭാഗമായുള്ള സുപ്രീംകോടതി നിര്‍ദ്ദേശങ്ങള്‍ ഏകോപിപ്പിച്ചാണ് ഇത്തരമൊരു പദ്ധതിക്ക് മുന്നിട്ടിറങ്ങിയതെന്ന് അലോക് ശര്‍മ്മ.
ഭിന്നലിംഗക്കാര്‍ പൊതുവെ സ്ത്രീകളുടെ ശുചിമുറികളാണ് ഉപയോഗിക്കുന്നത്. താമസസ്ഥലത്തിനടുത്താവുമ്പോള് പൊതു ശുചിമുറികള്‍ ഏത് ഉപയോഗിച്ചാലും അവര്‍ക്കത് പ്രശ്നമാകാറില്ല. പക്ഷേ നഗരങ്ങളില്‍ പലപ്പോഴും ശുചിമുറികള്‍ കാലിയാകുന്നതു വരെ കാത്തു നില്‍ക്കേണ്ടി വരുന്നു.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വര്‍ഷങ്ങളായി മധ്യപ്രദേശില്‍ ഭിന്നലിംഗക്കാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. വിജയിക്കുന്നതും പതിവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: