കോഴിക്കോട്: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന് ജഗതി ശ്രീകുമാറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 48 മണിക്കൂര്‍ നിരീക്ഷണം ഇന്ന് അവസാനിച്ചെന്നും അപകടനിലയുടെ ഒരു ഘട്ടം ജഗതി തരണം ചെയ്തെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ശ്വാസകോശത്തിന്റെ പരിക്ക് ഭേദമായി ശ്വസനം ശരിയായി നടക്കും വരെ വെന്റിലേറ്ററില്‍ കഴിയേണ്ടിവരും. ഇന്ന് രാവിലെ ഡോക്ടര്‍മാര്‍ യോഗം ചേര്‍ന്ന് ആരോഗ്യനില വിലയിരുത്തി. ആശാവഹമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞതായി ആശുപത്രി കേന്ദ്രങ്ങള്‍ അറിയിച്ചു. തലയ്ക്കുള്ള പരിക്ക് സംബന്ധിച്ച് കൂടുതല്‍ അറിയാന്‍ സ്കാനിംഗ് നടത്തിയിരുന്നു.
രക്തസമ്മര്‍ദ്ദ നിലയും തൃപ്തികരമാണ്. ശ്വാസകോശ പ്രവര്‍ത്തനം ശരിയായി വരികയാണ്. മരുന്നുകളോട് സാധാരണ നിലയിലുള്ള പ്രതികരണം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. കൈയിന്റെയും കാലിന്റെയും ശസ്ത്രക്രിയ നടത്തുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമെടുക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ അല്‍പ്പം തകരാര്‍ സംഭവിച്ചെങ്കിലും ഇത്തരം ഘട്ടങ്ങളില്‍ ഇതു സ്വഭാവികമാണ്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയിലായാല്‍ കൈകാലുകളുടെ പൊട്ടലുകള്‍ പരിഹരിക്കാന്‍ ശസ്ത്രക്രിയ നടത്തും. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കുമെന്നു കരുതുന്നതായും മെഡിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നു.
ജഗതിക്കൊപ്പം അപകടത്തില്‍ പരുക്കേറ്റ ഡ്രൈവര്‍ അനില്‍ കുമാറിന്റെ ആരോഗ്യനിലയും തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: