തിരുവനന്തപുരം: ഓണത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍നിന്ന് പടിയിറക്കിയതില് പ്രതിഷേധിച്ച് എന്‍ജിഒ സംഘിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ പ്രതിഷേധ പൂക്കളമിട്ടു. അത്തപ്പൂവിടല്‍ ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഓണാഘോഷം പാടില്ല എന്നാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ കല്പന. എല്ലാവര്ക്കും നീതി ഉറപ്പുവരുത്തുന്ന ഭരണാധികാരിയായിരുന്നു മാവേലി. എന്നാല്‍ ധര്മ്മമെന്നുകേട്ടാല് കലിതുള്ളുന്ന ഭരണാധികാരികളാണ് ഇന്നുള്ളത്. അധാര്മ്മികതയില് വിശ്വസിക്കുന്നവര്‍ ഭരിക്കുന്ന കേരളത്തില്‍ ഓണാഘോഷം നിരോധിച്ചതില്‍ അതിശയമില്ല. എന്നാല്‍ ബംഗാളില്‍ സിപിഎം ഭരിച്ചപ്പോഴും ദുര്‍ഗാപൂജയും ദസറ തുടങ്ങിയവയും ആഘോഷിച്ചിരുന്നു. തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തനത്തിന് ഓഫീസ് സമയം ഉപയോഗിക്കുന്നത് നിഷേധിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു,
ഭാരതീയ ധര്‍മ്മത്തിന്റെ പ്രതീകമായ കേരളക്കരയെ നാം ഇന്ദ്രന്റെ നാമത്തില്‍ സ്നേഹിക്കുമ്പോള്‍ സ്റ്റാലിന്റെയും മാവോസേതുങിന്റെയും ആസുര പാദങ്ങളാണ്് ഇപ്പോള്‍ പതിഞ്ഞിരിക്കുന്നതെന്ന് ഓണ സന്ദേശം നല്കിയ കവി പി.നാരായണക്കുറുപ്പ് പറഞ്ഞു. ഇതിനെ എതിര്‍ക്കേണ്ടത് നമ്മുടെ ധര്‍മ്മമാണ്. നിലവിളക്കിന്റെ ഐശ്വര്യം കെടാതെ സൂക്ഷിക്കണം.
എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് അനില്‍, സംസ്ഥാന സെക്രട്ടറിമാരായ എസ്.കെ. ജയകുമാര്‍, ശ്രീകുമാരന്‍, ജില്ലാ സെക്രട്ടറി കെ.പി. പ്രദീപ്, പ്രസിഡന്റ് എസ്. സജീവ് കുമാര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: