ന്യൂദല്‍ഹി: ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഒ.ബി.സി സംവരണത്തിനുള്ളില്‍ ഉപസംവരണം നടപ്പാക്കുമെന്നു രാഷ്ട്രപതി പ്രതിഭ പാട്ടീല്‍. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗം നടത്തുകയായിരുന്നു രാഷ്ട്രപതി.
സത്യസന്ധമായതും സുതാര്യവുമായ ഭരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു. അഴിമതി തുടച്ചു നീക്കുന്നതിന് യു.പി.എ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്/. ദേശീയ തീവ്രവാദ വിരുദ്ധ കേന്ദ്രം രാജ്യ സുരക്ഷയ്ക്ക് ആവശ്യമാണ്. പാക്കിസ്ഥാന് തീവ്രവാദികളെ സഹായിക്കുന്ന നിലപാട് അവസാനിപ്പിക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.
കള്ളപ്പണം തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം കൊണ്ടുവരുമെന്നും രാഷ്ട്രപതി പറഞ്ഞു. ഉന്നത വിദ്യാഭ്യാസം എല്ലാ വിഭാഗം ജനങ്ങള്‍ക്കും കൂടി ലഭിക്കാന്‍ വേണ്ട നടപടികള്‍ക്ക് പ്രത്യേക അതോറിറ്റി രൂപീകരിക്കും. എട്ടു മുതല്‍ ഒമ്പതു ശതമാനം വരെ വളര്‍ച്ചാ നിരക്ക് നേട്ടമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിനു സാമ്പത്തിക പ്രതിസന്ധി മറികടയ്ക്കാന്‍ കഴിഞ്ഞു. 8-9 ശതമാനം വളര്‍ച്ചാ പാതയിലേക്ക് ഉടന്‍ എത്തിച്ചേരും.
അധ്യാപകരുടെ ഗുണനിലവാരം ഉറപ്പാക്കാനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ദേശീയ മിഷന് രൂപീകരിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനിടെ കാര്‍ഷിക മേഖലയില്‍ നാല് ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നു. ജീവിതത്തിനു സുരക്ഷ, ഊര്‍ജ സുരക്ഷ, പരിസ്ഥിതി സുരക്ഷ, ആഭ്യന്തര- ബാഹ്യ സുരക്ഷ എന്നിവ ഉറപ്പാക്കും. 85 ലക്ഷം പേര്‍ക്കു വരുംവര്‍ഷം വിദഗ്ധ പരിശീലനം നല്‍കും. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് ഏട്ട് കോടി ആളുകള്‍ക്കു പരിശീലനം നല്കാന് 1,500 ഐ.ടി.ഐകള്‍ സ്ഥാപിക്കും. 5,000 വിദഗ്ധ പരിശീലന കേന്ദ്രങ്ങള്‍ തുറക്കും.
പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ 1,300 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും ദേശീയ കമ്മിഷന്. ഉന്നതവിദ്യാഭ്യാസത്തിനു വായ്പ ഉറപ്പാക്കാന്‍ വായ്പ ഉറപ്പ് അഥോറിറ്റി ആരംഭിക്കും. ദേശീയ ആരോഗ്യ പദ്ധതിയെ ദേശീയ ആരോഗ്യ മിഷനായി മാറ്റി നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കും. അഞ്ചു വര്‍ഷത്തിനിടെ ഏഴു കോടി ജനങ്ങളെ ദേശീയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയുടെ പരിധിയില്‍ ഉള്‍പ്പെടുത്തും. 200 പിന്നാക്ക ജില്ലകളില്‍ പോഷകാഹാര പദ്ധതി. ബാലവേല കര്‍ശനമായി തടയുന്നതിനു നിയമ ഭേദഗതി. തെരുവു കച്ചവടക്കാരുടെ ക്ഷേമത്തിനായി നിയമനിര്‍മാണം. തോട്ടിപ്പണി നിരോധിക്കാനും തൊഴിലാളികളെ പുനരധിവസിപ്പിക്കാനും നിയമം കൊണ്ടുവരുമെന്നും രാഷ്ട്രപതി പറഞ്ഞു.
ആണവ റിയാക്ടറുകളുടെ സുരക്ഷ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വ്യക്തമാക്കിയ പ്രതിഭാ പാട്ടീല്‍ പാക്കിസ്ഥാനുമായുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും ചര്‍ച്ചകളിലൂടെ പരിഹാരം കാണുമെന്നും പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനു ദേശീയ കൗണ്‍സില്‍. അംഗവൈകല്യമുള്ളവരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പു സ്ഥാപിക്കും. വന ഉത്പന്നങ്ങള്‍ താങ്ങുവില. 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള എല്ലാ നഗരങ്ങളിലും മെട്രൊ പദ്ധതി. ബംഗളൂരു, കോല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളുടെ പേരുകള്‍ രാഷ്ട്രപതി എടുത്തു പറഞ്ഞു.
രാഷ്ട്രപതിയുടെ പ്രസംഗം ആരംഭിക്കുന്നതിനു മുന്‍പു ഡിഎംകെ എംപിമാര്‍ പാര്‍ലമെന്റിനുള്ളില്‍ ബഹളം വച്ചത് ശ്രദ്ധേയമായി. ശ്രീലങ്കന്‍ പ്രശ്നം ഉന്നയിച്ചായിരുന്നു ബഹളം. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 23 വരെയുള്ള ഇടവേള ഒഴിവാക്കിയാല്‍ മേയ് 22 വരെ നീളുന്നതാണു ബജറ്റ് സമ്മേളനം. ഈ മാസം 14നു റെയില്‍ ബജറ്റ് കേന്ദ്രമന്ത്രി ദിനേശ് ത്രിവേദി അവതരിപ്പിക്കും.
15നു സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കും. 16നു പൊതു ബജറ്റ് കേന്ദ്രധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: