കാസര്‍കോട്: വ്യാജപാസ്പോര്‍ട്ട് കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റു ചെയ്തു. ബദിയടുക്ക ബണ്‍പത്തടുക്ക ഷേണിയിലെ അഹമ്മദ് ഇസാദ് (27), തളങ്കര സ്വദേശിയും കാസര്‍കോട് നഗരത്തിലെ ട്രാവല്‍ ഏജന്റുമായ ബി.കെ.അബ്ദുള്‍ മുനീര്‍ (47) എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എ.സതീഷ്കുമാര്‍ അറസ്റ്റ് ചെയ്തത്.
അഹമ്മദ് ഇസാദിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടു പാസ്പോര്ട്ടുകള് കണ്ടെടുത്തു. ആറുവര്‍ഷമായി ഗള്‍ഫിലായിരുന്ന അഹമ്മദ് ഇസാദ് നാലുദിവസം മുമ്പാണ് തിരിച്ചെത്തിയത്. ഇയാള്‍ക്ക് ഒറിജിനല്‍ പാസ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ സൗദി അറേബ്യയിലേക്ക് പോകണമെങ്കില്‍ 21 വയസ് പൂര്‍ത്തിയാകണമെന്നാണ് വ്യവസ്ഥ. ഇതു മറികടക്കാനാണ് അഹമ്മദ് ഇസാദ് ഒറിജിനല്‍ പാസ്പോര്‍ട്ട് ഉണ്ടായിട്ടും വ്യാജ പാസ്പോര്‍ട്ട് തരപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു.
40,000 രൂപ പ്രതിഫലം വാങ്ങി വ്യാജരേഖകള്‍ ഉപയോഗിച്ചാണ് ബി.കെ.അബ്ദുല്‍ മുനീര്‍ തന്റെ ട്രാവല്‍ ഏജന്റ്സ് സ്ഥാപനം മുഖേന വ്യാജ പാസ്പോര്‍ട്ട് തരപ്പെടുത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
കാഞ്ഞങ്ങാട്ടെ വ്യാജപാസ്പോര്‍ട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ 24 പേരുടെ ഫോട്ടോ നേരത്തെ പുറത്തുവിട്ടിരുന്നു. പൊതുജനങ്ങളുടെ അറിവിലേക്കായി ഫോട്ടോ പുറത്തുവിട്ടതിലൂടെ തിരിച്ചറിഞ്ഞവരുടെ എണ്ണം ഇതോടെഏഴായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: