കോഴിക്കോട്: ഗണേശോത്സവ ചടങ്ങില്‍ മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ നിലവിളക്ക് കൊളുത്തിയതിനെതിരെ ലീഗ് അനുകൂല സുന്നിവിഭാഗത്തിന്റെ ഫത്വ.
സാമൂഹിക മാധ്യമങ്ങളിലൂടെ എതിര്‍ത്തവര്‍ പരസ്യപ്രസ്താവനയും ഇറക്കി. സമസ്ത യുവജന – വിദ്യാര്‍ത്ഥി വിഭാഗം നേതാക്കളുടേതാണ് ഫത്വ.
ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊഫ. ആലികുട്ടി മുസലിയാര്‍ എന്നിവരടങ്ങുന്ന സമസ്ത നേതൃത്വം നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും നിലവിളക്ക് വിവാദത്തില്‍ മുസ്ലിം ലീഗിനുള്ളില്‍ പരസ്യമായ ചേരിപ്പോരാണ്.
മറ്റു മതത്തിന്റെ വിശ്വാസമോ ആചാരമോ കൈക്കൊള്ളാന്‍ ഇസ്ലാം അനുമതിയില്ലെന്നാണ് സുന്നി നേതാക്കളുടെ പ്രസ്താവന. നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ച മുന്‍ മന്ത്രി റബ്ബിന്റെ നിലപാട് വിവാദമായപ്പോള്‍ കൊളുത്തുന്നതില്‍ തെറ്റില്ലെന്ന് പ്രതികരിച്ചയാളാണ് മുനീര്‍.
ഗണേശോല്‍സവം ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തത് ധിക്കാരവും മുസ്ലിം സമുദായത്തോടുള്ള വെല്ലുവിളിയുമാണ്, പത്രക്കുറിപ്പില്‍ പറയുന്നു.
സുന്നി മഹല്ല് ഫെഡറേഷന് സംസ്ഥാന സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന സെക്രട്ടറി ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്്വി, സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായ്, എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ എന്നിവരുടേതാണ് പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: