തിരുവനന്തപുരം: ചട്ടം ലംഘിച്ച് ആരോഗ്യവിദ്യാഭ്യാസ വകുപ്പില്‍ സ്ഥാനക്കയറ്റം. വകുപ്പിലെ മെഡിക്കല്‍ ലൈബ്രേറിയന്‍ തസ്തികയിലാണ് വഴിവിട്ട പ്രമോഷന് നല്‍കിയെന്ന പരാതി.
വകുപ്പില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഉണ്ടായ ഒഴിവുകളിലേക്കാണ് ഈ നിയമനം. 2014 ലെ ഉത്തരവനുസരിച്ച് പ്ലസ്ടു യോഗ്യതയ്ക്കൊപ്പം ആറുമാസത്തെ മെഡിക്കല്‍ റിക്കോര്‍ഡ് ടെക്നീഷ്യന് കോഴ്സും പാസായിരിക്കണം.
ഭരണത്തിന്റെ മറവില്‍ എംആര്‍ടി കോഴ്സ് പാസാകാത്ത അറ്റന്‍ഡര്‍മാരെയാണ് സകല മാനദണ്ഡങ്ങളും അട്ടിമറിച്ച് നിയമിച്ചിരിക്കുന്നത്.
നിയമാനുസരണം നാല് ഒഴിവുണ്ടാകുമ്പോള്‍ ഒരു ജെഎല്‍എ, ഒരു അറ്റന്‍ഡര്‍, രണ്ട് എണ്ണം നേരിട്ട് പിഎസ്സി വഴി എന്നിങ്ങനെയാണ് നിയമിക്കേണ്ടത്. എന്നാല്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ട ഒഴിവില്‍ പോലും ചട്ടവിരുദ്ധമായി അറ്റന്‍ഡര്‍മാരെ സ്ഥാനക്കയറ്റം നല്കി നിയമിച്ചു.
യോഗ്യരായ നിരവധി ജെഎല്എമാര് സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നെങ്കിലും അവരെ തഴഞ്ഞ് അധികാരദുര്‍വിനിയോഗം നടത്തി.
വന്‍തോതില്‍ സാമ്പത്തിക അഴിമതിയും നടന്നതായി ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. വകുപ്പ് സെക്രട്ടറിക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: