കൊച്ചി: എറണാകുളം-തൃശ്ശൂര്‍ പാതയില്‍ റെയില്‍പാളത്തില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി. ചെന്നൈ-ആലപ്പുഴ സൂപ്പര്‍ഫാസ്റ്റ് കടന്നുവരുമ്പോഴാണ് വിള്ളല്‍ ശ്രദ്ധയില്‍പെട്ടത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ ട്രെയിന്‍ ദുരന്തമാണ് ഒഴിവായത്.
വടക്കോട്ടുള്ള റെയില്‍പാതയിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇടപ്പള്ളിക്കും കളമശ്ശേരിക്കും ഇടയിലാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ചെന്നൈ-ആലപ്പുഴ എക്സ്പ്രസ് കളമശ്ശേരിയില്‍ നിര്‍ത്തിയിട്ടു. യാത്രക്കാരെ വിവിധ വാഹനങ്ങളില്‍ എറണാകുളത്തേയ്ക്ക് കയറ്റിവിട്ടു. പാളത്തില്‍ റെയില്‍വെ ഉദ്യോഗസ്ഥര്‍ പരിശോധന തുടങ്ങിയിട്ടുണ്ട്.
വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മറുവശത്തെ പാളത്തില്‍ കൂടി വേഗത കുറച്ചാണ് ട്രെയിനുകള്‍ കടത്തി വിടുന്നത്. ഇത് മൂലം പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. വിള്ളല്‍ പൂര്‍ണമായും പരിഹരിക്കാന്‍ നാലു മണിക്കൂര്‍ സമയം വേണ്ടിവരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കറുകുറ്റിയിലേതുപോലെ അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ വിശദമായ പരിശോധന വേണ്ടിവരുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: