പരപ്പനങ്ങാടി: ജില്ലയിലെ മറ്റ് സ്ഥലങ്ങളിലേതുപോലെ തന്നെ പരപ്പനങ്ങാടിയിലും ക്ഷേമപെന്ഷന് വിതരണം അവതാളത്തിലായി.
നഗരസഭയില്‍ വിവിധ ക്ഷേമപെന്‍ഷനുകള്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ എണ്ണം 5670 ആണ്. എന്നാല്‍ 3000 പേരുടെ ലിസ്റ്റ് മാത്രമേ ഇതുവരെ വന്നിട്ടുള്ളു. അതു തന്നെ ഗുണഭോക്താക്കളുടെ കൈയില്‍ എത്തിയിട്ടുമില്ല പരപ്പനങ്ങാടി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ മാത്രമായി ഒന്‍പത് കളക്ഷന്‍ ഏജന്റ്മാരാണ് പെന്ഷന് വിതരണ ചുമതലയിലുള്ളത്.
നിലവിലുള്ള ഏജന്റ് മാര്‍ക്ക് അഞ്ച് ഡിവിഷനുകള്‍ കയറിയിറങ്ങിയാലെ പെന്ഷന് ഗുണഭോക്താവിന്റെ കൈയിലെത്തൂ. ഒരാളെ നേരിട്ടു കാണാന്‍ മാത്രം പല തവണ പോകേണ്ട ഗതികേടിലുമാണ് എജന്റുമാര്‍ നഗരസഭയില്‍ 45 ഡിവിഷനുകളാണ് ഉള്ളത്. ഒരു ഏജന്റിന് 500 മുതല്‍ 1000 ഗുണഭോക്താക്കളെ കാണേണ്ടി വരുന്ന അവസ്ഥയിലാണിപ്പോള്‍. ഫലത്തില്‍ ഓണം കഴിഞ്ഞാലും പെന്ഷന് തുക കിട്ടാന്‍ വൈകും. ഏറെ കൊട്ടിഘോഷിച്ചും വീരവാദം മുഴക്കിയും ‘പെന്ഷന് വീടുകളിലെത്തിക്കും’ എന്ന പൊള്ളയായ വാഗ്ദാനമാണ് ഇവിടെ പൊളിയുന്നത്. ജില്ലയില്‍ പലയിടത്തും സമാനമായ അവസ്ഥയാണ്. നേരത്തെ പോസ്റ്റ്മാന് വീടുകളിലെത്തിച്ചു നല്‍കിയിരുന്ന പെന്‍ഷനുകള്‍ ദേശസാല്‍കൃത ബാങ്കുകള്‍ വഴിയാക്കാന്‍ ഗുണഭോക്താക്കളെ കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ചിരുന്നു. സുതാര്യമായതും സര്‍ക്കാരിന് അധികച്ചിലവില്ലാത്തതുമായ ഈ രീതി അട്ടിമറിച്ച് ഭരണകക്ഷിയുടെ പ്രകടനപത്രിക വാഗ്ദാനം നടപ്പിലാക്കാനാണ് പെന്ഷന് സഹകരണ ബാങ്കുകള്‍ വഴിയാക്കിയത്.
പുതിയ പരിഷ്കാരം പ്രായോഗികമല്ലെന്നുള്ള തിരിച്ചറിവ് ഓണം കഴിയുന്നതോടെ സര്‍ക്കാരിനുണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: