നിലമ്പൂര്‍: കിലോക്ക് 25 രൂപ നിരക്കില്‍ പച്ചത്തേങ്ങ കൃഷിഭവന് മുഖേന സംഭരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ മെയ് മുതല്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ച നാളികേരത്തിന് കൃഷിഭവനില്‍നിന്നും ഇതുവരെയും പണം ലഭിച്ചിട്ടില്ല. ഈ ഓണക്കാലവും നാളികേര കര്‍ഷകര്‍ക്ക് തിരിച്ചടിയാവും. ലക്ഷക്കണക്കിന് രൂപയാണ് ഈ ഇനത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. ഓണം അടുത്തതോടെ പൊതുവിപണിയില്‍ സര്‍ക്കാര്‍ സംഭരണതുകയില്നിന്ന് ഒന്‍പതര രൂപ കുറച്ചാണ് കര്‍ഷകര്‍ നാളികേരം വിറ്റഴിക്കുന്നത്. കര്‍ഷകര്‍ക്ക് കൃഷിഭവനിലൂടെ നല്കിയ നാളികേരത്തിന്റെ വില ഉടന്‍ നല്‍കുമെന്ന് കൃഷി മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും ഓണം എത്തിയിട്ടും പണം മാത്രം കൈകളിലെത്തിയില്ല. ചാലിയാര്‍ കൃഷി ഭവനിലടക്കം പല കൃഷി ഭവനുകളിലും നാളികേര സംഭരണം ആരംഭിച്ചിട്ടുപോലുമില്ല. ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് കേരഫെഡ് കൃഷി ഭവനിലൂടെ നാളികേരം സംഭരിക്കുന്നത്. നിലമ്പൂര്‍ മേഖലയില്‍ മാത്രം വിവിധ കൃഷി ഭവനിലൂടെ 1200ഓളം കര്‍ഷകരാണ് രജിസ്റ്റര്‍ ചെയ്ത് നാളികേരം നല്‍കുന്നത്. 30 വര്‍ഷം മുന്‍പ് നാളികേരത്തിന് ലഭിച്ചിരുന്ന വിലയാണ് പൊതുമാര്‍ക്കറ്റില്‍ നിലവിലുള്ളത്. കൂലി വര്‍ധിക്കുകയും രാസവളങ്ങള്്ക്കുള്പ്പെടെ വിലവര്ദ്ദിക്കുകയും ചെയ്തതോടെ പലരും നാളികേര കൃഷിയില്‍നിന്നു തന്നെ പിന്തിരിഞ്ഞ സാഹചര്യത്തിലായിരുന്നു കിലോക്ക് 25രൂപ പ്രകാരം നാളികേരം കൃഷിഭവനിലൂടെ സംഭരിക്കാന്‍ സര്‍ക്കാര്‍ കേരഫെഡിനെ ചുമതലപ്പെടുത്തിയത്. എന്നാല്‍ പണം ലഭിക്കാന്‍ വരുന്ന കാലതാമസംമൂലം ചെറുകിട കര്‍ഷകര്‍ കിട്ടുന്ന വിലക്ക് നാളികേരം വിറ്റ് ഓണം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ചാക്കുനിറയെ നാളികേരവുമായെത്തിയാല് ചെറുസഞ്ചിയില്‍ സാധനങ്ങളുമായി മടങ്ങേണ്ടിവരുന്ന അവസ്ഥയിലാണ് നാളികേര കര്‍ഷകര്‍. ചിലകച്ചവടക്കാര്‍ കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന നാളികേരം വിവിധ കര്‍ഷകരുടെ പേരില്‍ കൃഷി ഭവനുകളില്‍ വിറ്റ് അമിതലാഭം കൊയ്യുന്നതായും ആക്ഷേപമുണ്ട്. കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പല പദ്ധതികളും കാര്യക്ഷമത കുറവുമൂലം അര്‍ഹര്‍ക്ക് ഗുണം ലഭിക്കാത്ത അവസ്ഥയാണുള്ളത്. ജില്ലയിലെ 30ലേറെ കൃഷി ഭവനുകളില്‍ കൃഷി ഓഫീസര്‍മാര്‍ പോലുമില്ല. നിലമ്പൂരിലും പകുതി കൃഷി ഭവനുകളില്‍ ഓഫീസര്‍മാരുടെ ഒഴിവ് നികത്തപ്പെടാതെ കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: