നിലമ്പൂര്‍: ഒരു ഇടവേളക്ക് ശേഷം നിലമ്പൂര്‍ കാടുകള്‍ മൃഗവേട്ട സംഘങ്ങളുടെ പിടിയിലമരുന്നു. മാവോയിസ്റ്റ് സാന്നിധ്യത്തെ തുടര്‍ന്ന് ഉള്‍ക്കാടുകളില്‍ നിന്നും വനപാലകര്‍ പിന്‍വാങ്ങിയതാണ് വേട്ട സംഘങ്ങള്‍ക്ക് തുണയാകുന്നത്. മൃഗവേട്ടസംഘങ്ങള്‍ സജീവമായതോടെ കാട്ടാനകള്‍ അടക്കമുള്ള വന്യമൃഗങ്ങള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നത് ജനങ്ങള്‍ക്ക് ഭീഷണിയാകുകയാണ്. കാട്ടാനകളും, കാട്ടുപോത്ത് അടക്കമുള്ള വന്യജീവികളുടെ വിഹാരകേന്ദ്രമാണ് നിലമ്പൂര്‍ വനമേഖല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന വേട്ടസംഘങ്ങള്‍ പ്രദേശവാസികളില്‍ ചിലരുടെ സഹായത്തോടെയാണ് വേട്ട നടത്തുന്നത്.
വേട്ടയാടി കിട്ടുന്ന മൃഗത്തിന്റെ ഇറച്ചി ആഡംബര കാറുകളിലാണ് പുറത്തേക്ക് കടത്തുന്നതെന്നാണ് സൂചന. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റുകളിലെ പരിശോധന സജീവമല്ലാത്തതും രാത്രികാലങ്ങളില്‍ ഇവര്‍ക്ക് തുണയാകുകയാണ്. കഴിഞ്ഞ ദിവസം ചുങ്കത്തറ പഞ്ചായത്തിലെ എരുമമുണ്ട ചെമ്പന്‍കൊല്ലിയില്‍ നിന്നും നാടന്‍ തോക്കുകളും വേട്ടസാമഗ്രികളും പിടിച്ചെടുത്തിരുന്നു. മലമാന്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സഹോദരന് പൊട്ടക്കിണറ്റില്‍ സൂക്ഷിച്ചിരുന്ന തോക്കുകളാണ് പിടിച്ചെടുത്തത്. മലമാന്‍ വേട്ടക്കേസില്‍ പുലാമന്തോള്‍ സ്വദേശികളായിരുന്നു കൂട്ടുപ്രതികള്‍. പുള്ളിമാന്‍, കേഴമാന്, കാട്ടുപന്നി തുടങ്ങിയ തുടങ്ങിയ മൃഗങ്ങളും വ്യാപകമായി വേട്ടയാടപ്പെടുന്നു. വേട്ടയിറച്ചിക്ക് ആവശ്യക്കാര്‍ ഏറെയുള്ളതും മോഹവില ലഭിക്കുന്നതുമാണ് വേട്ടസംഘത്തെ നിലമ്പൂര്‍ കാടുകളിലേക്കെത്തിക്കുന്നത്. വേട്ടയുമായി ബന്ധപ്പെട്ട് പ്രതികളില്‍ നിന്നും പിടിച്ചുകിട്ടുന്നതെല്ലാം നാടന്‍ തോക്കുകളാണ്. കഴിഞ്ഞ ആഴ്ച കരുളായിയില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ നാടന്‍ തോക്കുകളുടെ തിര കിട്ടിയിരുന്നു. എടവണ്ണ, കരുളായി, വഴിക്കടവ് റെയ്ഞ്ച് പരിധികളിലാണ് കൂടുതല്‍ മൃഗവേട്ട നടക്കുന്നത്.
നിലമ്പൂര്‍ മേഖലയിലെ തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന വനപ്രദേശങ്ങളിലും വ്യാപകമായി വന്യമൃഗങ്ങളെ വേട്ടയാടി മാംസക്കച്ചവടം നടക്കുന്നുണ്ട്. ഇവ അധികവും റിസോര്‍ട്ടുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന വിവരം അധികൃതര്‍ക്കു ലഭിച്ചിരുന്നുവെങ്കിലും ഉന്നത സമ്മര്‍ദ്ദത്താല്‍ തുടര്‍ അന്വേഷണങ്ങള്‍ നിലച്ച അവസ്ഥയിലാണ്. കേരള തമിഴ്നാട് അതിര്‍ത്തി വനത്തോട് ചേര്‍ന്ന പാണ്ടിയന്‍ എസ്റ്റേറ്റിന് സമീപം വാഹനത്തില്‍ നിന്നും ആഴ്ചകള്‍ക്ക് മുമ്പ് നാടന്‍ തോക്കും തിരകളും കത്തികളും തമിഴ്നാട് വനം ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി നിലമ്പൂര്‍ കാടുകളിലും, തമിഴ്നാട് അതിര്‍ത്തി വനങ്ങളിലും മൃഗവേട്ട വ്യാപകമായി നടക്കുന്നുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ മരുതയില്‍ നിന്നുള്ള ഒട്ടേറെപേരെയാണ് തമിഴ്നാട് അതിര്‍ത്തി വനത്തില്‍ വേട്ട നടത്തിയതിന് തമിഴ്നാട് വനംവകുപ്പിന്റെ പിടിയില്‍പെട്ടത്. ഈ വര്‍ഷം നിലമ്പൂര്‍ മേഖലയില്‍ നിന്ന് വേട്ടയുമായി ബന്ധപ്പെട്ട് പത്തിലധികം കേസുകള്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോലീസ് പിടിച്ചെടുത്തവ വേറെയും. ഇതില്‍ അപ്പന്‍കാപ്പ് വനം ഔട്ട് പോസ്റ്റിന് സമീപത്ത് വെച്ച് സ്വകാര്യ തോട്ടമുടമയുടെ വാഹനത്തില്‍ നിന്നും തോക്കും തിരകളും കണ്ടെടുത്ത സംഭവം പോലീസ ്ഒതുക്കിത്തീര്‍ക്കുകയാണുണ്ടായത്. വഴിക്കടവ് വനത്തില്‍ അനധികൃതമായി മീന്‍ പിടിക്കാന്‍ പോയവരും, വേട്ട സംഘങ്ങളും മാവോയിസ്റ്റുകളുടെ മുന്പിലകപ്പെട്ട നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മാവോയിസ്റ്റ് സാന്നിധ്യത്തിന്റെ മറവില്‍ വനം ഉദ്യോഗസ്ഥര്‍ വനത്തില്‍ രാത്രികാല പട്രോളിംഗ് നടത്താത്തത് വേട്ടക്കാരുടെ എണ്ണത്തില്‍ വര്‍ധനവിനും ഇടയാക്കിയിട്ടുണ്ട്. നിലവില്‍ മാവോയിസ്റ്റ് സാന്നിധ്യത്തെ സംബന്ധിച്ച് വ്യക്തമായ വിവരം വനം-പോലീസ് വിഭാഗങ്ങള്‍ക്കില്ല. മാവോയിസ്റ്റ് ഭീഷണി തല്ക്കാലം ഒഴിഞ്ഞെങ്കിലും വേട്ടസംഘങ്ങള്‍ സജീവമായിരിക്കുന്നത് വനം വകുപ്പിന് തലവേദനയായിരിക്കുകയാണ്. മൃഗവേട്ടയെ തുടര്‍ന്ന് മൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ വ്യാപക നഷ്ടം വരുത്തുന്നത് കര്‍ഷകരുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: