കൊല്ലം: സംസ്ഥാനത്തിന് പുറത്ത് കുടുംബശ്രീ നടത്തിയ സ്ത്രീ ശാക്തീകരണ മുന്നേറ്റത്തിന്റെ വിജയപ്രതീകമാണ് സരസ് 2016 മേളയിലെ ഫുഡ്കോര്‍ട്ട്. ഉത്തരേന്ത്യന്‍ ഗ്രാമാന്തരങ്ങളിലെ സ്ത്രീകളെ മേളയിലെത്തിച്ച് അവര്‍ക്ക് വരുമാനം നേടിക്കൊടുക്കൊടുക്കുന്നതിന് ചുക്കാന്‍ പിടിച്ചത് കുടുംബശ്രീ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്റെ മെന്റര്‍ കോര്‍ ടീം അംഗങ്ങളാണ്.
കുടുംബശ്രീയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുളള അന്യസംസ്ഥാനങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളും അവിടുത്തെ പ്രാദേശികസമൂഹവും തമ്മിലുളള ഏകോപനവും മൈക്രോസംരംഭങ്ങള്‍ രൂപീകരിക്കലുമാണ് എന്‍ആര്‍ഒയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്നത്.
ഓരോ സംസ്ഥാനത്തെയും എറ്റവും പിന്നാക്കം നില്ക്കുന്ന ബ്ലോക്കുകളാണ് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനമേഖല. മായാ ശശിധരന്, ബീനാ മഹേശന്, ജയന് പൂക്കാട്, മനു ജി.ശാന്തകുമാര്‍, ശിവപ്രദീപ്, കൃഷ്ണന്കുട്ടിനായര് എന്നിവരാണ് കോര്‍ ടീം അംഗങ്ങള്‍. 2012ലാണ് പദ്ധതിക്കു തുടക്കമിട്ടത്.
മറ്റു സംസ്ഥാനങ്ങളില്‍ കടുത്ത പ്രതിസന്ധികളാണ് കോര്‍ ടീമിന് തുടക്കത്തില്‍ നേരിടേണ്ടിവന്നത്. ആശയവിനിമയമായിരുന്നു പ്രധാന കടമ്പ. ഗ്രാമീണര്‍ക്കൊപ്പം താമസിച്ച് പ്രാദേശികഭാഷ പഠിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോയത്. ഇതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പിന്തുണ നല്‍കുകയും ചെയ്തു.
വീടിനു പുറത്തിറങ്ങാന്‍ മടിച്ച സ്ത്രീകളെ സ്വന്തമായി വരുമാനമുണ്ടാക്കി സാമ്പത്തിക സ്വയംപര്യാപ്തത നേടേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കൊടുക്കുകയായിരുന്നു അടുത്തഘട്ടം. കോര്‍ ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ പലരും സംശയത്തോടെയാണ് കണ്ടത്. മിക്കയിടങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേക വരുമാനമാര്‍ഗം ഉണ്ടായിരുന്നില്ല.
ചിലര്‍ക്ക് പലചരക്കു കടയും തയ്യല്മെഷീനുമൊക്കെയുണ്ടെങ്കിലും അതുപയോഗിച്ച് മികച്ച രീതിയില്‍ വരുമാനമുണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയില്ലായിരുന്നു. അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അവര്‍ക്ക് പരിചിതമായ തൊഴില്‍മേഖലകളും അതില്‍ നിന്നുള്ള വരുമാനസാധ്യതകളും മനസിലാക്കിക്കൊടുക്കുന്നതില്‍ കോര്‍ ടീം ശ്രദ്ധ കേന്ദ്രീകരിച്ചു. ഓരോ സംസ്ഥാനത്തിന്റെയും തനതു ഭക്ഷ്യവിഭവങ്ങള്‍ ഉണ്ടാക്കുന്നതില്‍ സമര്‍ത്ഥരായ സ്ത്രീകള്‍ക്ക് ആവശ്യമായ പരിശീലനം നല്കി പലയിടത്തും മൈക്രോസംരംഭങ്ങള്‍ രൂപീകരിച്ചു. ഇതിനകം വിവിധ സംസ്ഥാനങ്ങളിലായി 6500 മൈക്രോസംരംഭങ്ങള്‍ രൂപീകരിക്കാന്‍ കഴിഞ്ഞു. അതുവഴി സ്ത്രീകള്‍ക്ക് മാന്യമായ തൊഴിലും വരുമാനവും ലഭ്യമാക്കാനായി.
ഗ്രാമീണരില്‍ നല്ലൊരു വിഭാഗത്തിനും ശുചിത്വബോധം പരിമിതമായിരുന്നതിനാല്‍ അക്കാര്യത്തിലും ബോധവല്‍ക്കരണം നടത്തുന്നതിന് ഏറെ പ്രയത്നിക്കേണ്ടി വന്നതായി കോര്‍ ഗ്രൂപ്പ് അംഗങ്ങള്‍ പറയുന്നു.
രാജസ്ഥാന്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, കര്‍ണാടക, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളാണ് മേളയില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: