അഞ്ചാലുംമൂട്: പരിശോധനകളില്ലാതെ സ്കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണം കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നതായി പരാതി.
വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നത് പരിശോധനകള്‍ ഇല്ലാതെയാണെന്ന് രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. ഉച്ചഭക്ഷണം പാകംചെയ്യുന്ന എല്ലാ സ്കൂളുകളും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലൈസന്‍സ് എടുക്കണമെന്ന് ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍ ഇത് പാലിക്കാതെ വന്നതോടെ പാചകക്കാരന് ലൈസന്‍സ് എടുക്കണമെന്ന നിര്‍ദേശവുമുണ്ടായി. എന്നാല്‍ മിക്ക സ്കൂളുകളും ഈ ഉത്തരവും പാലിക്കാതെയാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. സ്കൂളുകളില്‍ പ്രവേശിക്കപ്പെട്ട ആറുമുതല്‍ 14 വയസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് (ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍) നല്കുന്ന ഉച്ചഭക്ഷണത്തില്‍ പ്രൈമറി തലത്തില്‍ 450 കലോറി പോഷകവും 12 ഗ്രാം പ്രോട്ടീനും യുപി സ്കൂള്‍ തലം മുതല്‍ 700 കലോറി പോഷകവും 20 ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
മിക്ക സ്കൂളുകളിലും ഉച്ചഭക്ഷണത്തിന് കറികള്‍ വയ്ക്കാന്‍ സമയമില്ലാത്തതിനാല്‍ ചോറില്‍ മഞ്ഞള്‍പ്പൊടി അമിതമായി ചേര്‍ത്ത് ബിരിയാണിയായി നല്‍കുന്നുവെന്നും പരാതികള്‍ ഉയരുന്നുണ്ട്. എന്നാല്‍ മഞ്ഞള്‍പൊടി ചേര്‍ത്ത ചോറില്‍ മറ്റ് പച്ചക്കറികളോ ചേരുവകളോ ഇല്ലാത്തതിനാല്‍ മിക്ക കുട്ടികളും കഴിക്കാതെ ഉപേക്ഷിക്കുകയാണ്. സ്കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതികളുടെ നടത്തിപ്പ് സ്കൂള്‍മാനേജ്മെന്റ് കമ്മിറ്റിക്കാണ്. ഭക്ഷണം വിതരണം ചെയ്യുന്നതിന് മുന്‍പ് ഭക്ഷണം രുചിച്ച് നോക്കിയ അധ്യാപകരെ കൂടാതെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളുടെ ഒന്നിലധികം രക്ഷാകര്‍ത്താക്കളോ എസ്എംസി അംഗങ്ങളോ വിതരണ സമയത്ത് ഉണ്ടാകണമെന്നും ഓരോ ദിവസം എത്ര കുട്ടികള്‍ ആഹാരം കഴിച്ചു എന്നും ഭക്ഷണത്തിന്റെ ഗുണമേന്മ സംബന്ധിച്ചും ഭക്ഷണം രുചിച്ച് നോക്കി എന്ന രക്ഷാകര്‍ത്താക്കളുടെ അഭിപ്രായവും രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറയുന്നു. എന്നാല്‍ ഇതൊന്നു നടപ്പാക്കാതെയാണ് മിക്ക സ്കൂളുകളും കുട്ടികള്‍ക്ക് ഉച്ചഭക്ഷണം തോന്നിയതു പോലെ വിതരണം ചെയ്യുന്നത്. പരിശോധനകളും നിയന്ത്രണങ്ങളും പാലിക്കാത്തത് ഭക്ഷ്യവിഷബാധക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ആശങ്കയാണ് രക്ഷിതാക്കള്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: