കൊല്ലം: നഗരത്തില്‍ ബസ് അപകടത്തില്‍ അമ്മയും കുഞ്ഞും മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് കൊല്ലം ആര്‍ടിഒ ആര്.തുളസീധരന്‍പിള്ള പരിശോധന ശക്തമാക്കി. ടൗണിലും പരിസരപ്രദേശങ്ങളിലും അപകടകരമായ വിധം വാഹനം ഓടിച്ച നാലു സ്വകാര്യബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സുകള്‍ നിശ്ചിത കാലയളവിലേക്ക് സസ്പെന്റ് ചെയ്ത് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ നടപടി സ്വീകരിച്ചു.
കൊല്ലം-പൂത്തൂര്‍ റൂട്ടിലോടുന്ന പുഞ്ചിരി ബസിന്റെ ഡ്രൈവര്‍ രഞ്ജിത്ത്ബാബു, കൊല്ലം-കൊട്ടരക്കര റൂട്ടിലോടുന്ന ലാല ബസിന്റെ ഡ്രൈവര്‍ മുബാറക്, കൊല്ലം-കൊട്ടിയം റൂട്ടിലെ പൊന്നൂസ് ബസിലെ ഡ്രൈവര്‍ സഫീര്‍, കൊല്ലം-ശിങ്കാപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദേവി ബസിന്റെ ഡ്രൈവര്‍ ജോണ്‍ വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് നടപടി. കൂടാതെ കടവൂര്‍ ജംഗ്ഷനില്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥികളെ കയറ്റാതിരുന്നതിന് കൊല്ലം-ഓയൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന മഞ്ഞിപ്പുഴ ബസിനെതിരെ കേസെടുക്കുകയും ഒരു സ്വകാര്യബസിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്യുകയും ചെയ്തു.
കൊല്ലം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ നിര്‍ദേശപ്രകാരം മൊബൈല്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ എ എസ് വിനോദ്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്പെക്ടര്‍ ജി ലാജി, രതീഷ് എന്നിവര്‍ നടത്തിയ പരിശോധനക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: