കോഴിക്കോട്: പാക് തീരത്തെ മക്രാന്‍ മേഖലയില്‍ സുനാമി ഭീഷണി. സുനാമി ഭീഷണിയില്‍ കോഴിക്കോട്ടെ പുതിയങ്ങാടി കടപ്പുറത്ത് ദുരന്തത്തെ നേരിടാന്‍ യുദ്ധകാലസാഹചര്യങ്ങളുടെ സജ്ജീകരണങ്ങളും നടപടികളും. ഇന്നലെ 11.30 ഓടെയാണ് സുനാമി ഭീഷണിയെക്കുറിച്ച് ആ ‘വിവരം’ വന്നത്.
രാവിലെ 11.30ന് പാക് തീരത്തെ മക്രാന്‍ മേഖലയില്‍ 9.0 തീവ്രതയില്‍ ‘ഭൂചലനം’ ഉണ്ടായതായി ഇന്ത്യന്‍ സുനാമി മുന്നറിയിപ്പ് കേന്ദ്രത്തില്‍നിന്ന് ഹൈദരാബാദിലെ ഇന്ത്യന്‍ നാഷനല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ സന്ദേശം ലഭിച്ചതോടെയാണ് സുനാമി ദുരന്തത്തെ നേരിടാനുള്ള തയാറെടുപ്പുകള്‍ ജില്ലാ ദുരന്ത നിവാരണ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. ഉടന്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്നു. തുടര്‍ന്ന് കോസ്റ്റല്‍ പൊലീസ്, കോസ്റ്റ് ഗാര്‍ഡ്, ലോക്കല്‍ പൊലീസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ഫയര്‍ ആന്‍ഡ് റെസ്ക്യു ഫോഴ്സ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, എന്‍.ഡി.ആര്.എഫ്, ആര്.ആര്.എഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മേയര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ക്ക് ‘ജാഗ്രതാ സന്ദേശം’ ലഭിച്ചു. ഇതോടെ ഇവര്‍ ഓരോ സംഘങ്ങളായി പ്രകൃതി ദുരന്തം നേരിടാന്‍ കര്‍മസജ്ജരായി സ്ഥലത്തേക്ക് കുതിച്ചു.
കടലില്‍നിന്ന് 100 മീറ്റര്‍ ദൂരത്തിലുള്ള പ്രദേശവാസികളെ രണ്ടേകാലോടെ ഒഴിപ്പിച്ചു. 204 പേരെയാണ് ഒഴിപ്പിച്ചത്. ഇവര്‍ക്ക് പുതിയങ്ങാടി മാപ്പിള എ.യു.പി സ്കൂളിലാണ് താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയത്. ‘പരിക്കേറ്റവരെയും’ ‘കടലില്‍നിന്ന് രക്ഷപ്പെടുത്തിയവരെയും’ എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നോടിയായി സ്വീകരിക്കേണ്ട തയ്യാറെടുപ്പുകള്‍, സുരക്ഷാ സംവിധാനങ്ങള്‍, വിനിമയോപാധികള്‍, ഒരുക്കങ്ങള്‍, പുനരധിവാസ പരിപാടികള്‍ എന്നിവ ഉറപ്പുവരുത്താനും വിലയിരുത്താനമായിരുന്നു ശ്രമം.
ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ അരുണ്‍ ഭാസ്കര്‍, ഡിഎഒ ഇന്‍ ചാര്‍ജ് ഡോ. പീയൂഷ് നമ്പൂതിരിപ്പാട് എന്നിവര്‍ നേതൃത്വം നല്കി.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കളക്ടറേറ്റില്‍ സജ്ജമാക്കിയ കണ്ട്രോള് റൂമിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അസി. കളക്ടര്‍ കെ. ഇമ്പശേഖര്‍, ഡെപ്യൂട്ടി കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍, ഹസാര്‍ഡ് അനലിസ്റ്റ് പി.അശ്വതി, എന്‍.ആര്.എച്ച്.എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. ഇ. ബിജോയ്, സ്വതന്ത്ര നിരീക്ഷകയായി സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ ജെസി ഹെലന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: