”അനേകം നിശ്ശബ്ദരായ ബൗദ്ധന്മാരുടെ സമാധിക്കുശേഷമാണ് ഒരു സന്ദേശവാഹകനായ ബുദ്ധന് ജനിക്കുക” എന്ന് വിവേകാനന്ദ സ്വാമികള്‍. സനാതനധര്‍മ സന്ദേശം കാലോചിതമാക്കി ശിഷ്യനിലൂടെ പ്രചരിപ്പിച്ച ശ്രീരാമകൃഷ്ണ പരമഹംസര്‍ അവതാര വരിഷ്ഠനായ സന്ദേശവാഹകനായിരുന്നു. ആ മഹാത്മാവിന്റെ ദര്‍ശന സൗഭാഗ്യം സിദ്ധിച്ച ഒരു സംന്യാസി ശ്രേഷ്ഠന് പൂര്‍വാശ്രമത്തില്‍ മലയാളിയായിരുന്നു. അദ്ദേഹമാണ് ശിവപുരിബാബ എന്ന പേരില്‍ ലോകപ്രസിദ്ധനായിത്തീര്‍ന്ന സ്വാമി ഗോവിന്ദാനന്ദ ഭാരതി.
ഭാരതീയ സംന്യാസ പാരമ്പര്യത്തിന്റെ മൂര്‍ത്തീഭാവമായിരുന്ന ഈ മഹാത്മാവിന്റെ പേര് വിഖ്യാതമാണെങ്കിലും ജന്മനാട്ടുകാര്ക്ക് അദ്ദേഹത്തെക്കുറിച്ചുള്ള അറിവ് പരിമിതമാണ്. ശിവപുരിബാബയെപ്പോലുള്ള സംന്യാസിമാരാണ് നമ്മുടെ മണ്ണിനെ വിണ്ണാക്കി മാറ്റുന്നത്.
സനാതനധര്‍മസന്ദേശം അന്താരാഷ്ട്രാ വേദികളില്‍ പ്രതിധ്വനിപ്പിച്ച ശിവപുരി ബാബ 1826 സെപ്തംബര്‍ 10 ന് (ഭാദ്രമാസത്തിലെ മൂലം നക്ഷത്രത്തില്‍) ജനിച്ചു. ഒരുദിവസം ബാബ നേപ്പാളിലെ പ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രത്തില്‍ കുറച്ച് ഫലമൂലാദികള്‍ സമര്‍പ്പിക്കാന്‍ ഭക്തന്മാരോട് ആവശ്യപ്പെട്ടു. കാരണം അന്വേഷിച്ചപ്പോഴാണ് അന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കുന്നത്.
കുന്നംകുളത്തിനടുത്ത് ഒരുവന്നൂര് പാഴൂര്‍ ആയിരുന്നു ജന്മഗൃഹം. ജയന്തന് എന്നായിരുന്നു പൂര്‍വാശ്രമ നാമം. വേദപഠനവുമായി ഒരു വ്യാഴവട്ടക്കാലത്തോളം ഇല്ലത്ത് കഴിഞ്ഞു. അമ്മയുടെ അച്ഛനായിരുന്ന അച്യുതന് യോഗിയായിരുന്നു. കഥാപുരുഷന്റെ വഴികാട്ടി ഈ മുത്തശ്ശനായിരുന്നു. തന്റെ സര്‍വസ്വത്തും സഹോദരിക്ക് നല്കി മുത്തശ്ശന് വാനപ്രസ്ഥത്തിനായി നര്‍മ്മദാതീരത്തെ അമരാന്തക വനത്തിലേക്ക് പോയി.
പതിനാറ് വയസ്സുള്ളപ്പോഴാണ് ജയന്തന് നമ്പൂതിരിപ്പാട് മുത്തശ്ശനെത്തേടി അമരാന്തകത്തിലെത്തിയത്. മുത്തശ്ശന്റെ നിര്‍ദ്ദേശാനുസരണം ആ കൊടുങ്കാട്ടിലെ ഗുഹയില്‍ കുറച്ചുകാലം തപോധ്യാന നിരതനായി. പിന്നീട് പരിവ്രാജകനായി ഭാരതമെമ്പാടും സഞ്ചരിച്ചു. ജ്ഞാനിയായിത്തീര്‍ന്ന മുത്തശ്ശന്റെ ദേഹത്യാഗ സമയത്ത് ജയന്തന് നമ്പൂതിരിപ്പാട് വീണ്ടും അവിടെയെത്തി. അദ്ദേഹത്തിന്റെ സമാധി ചടങ്ങുകള്‍ യഥാവിധി നിര്‍വഹിച്ചശേഷം അവിടം വിട്ടുപോയി. വീണ്ടും അമരാന്തകവനത്തിലെത്തി തപോധ്യാനനിരതനായ കാലത്താണ് അദ്ദേഹത്തിന് ഈശ്വരസാക്ഷാത്കാരം ലഭിച്ചത്.
ജീവിതലക്ഷ്യമായ ഈശ്വരസാക്ഷാത്കാരം ലഭിച്ചതിനുശേഷം സംന്യാസം സ്വീകരിക്കണമെന്നില്ല. പക്ഷെ ജയന്തന് നമ്പൂതിരിപ്പാട് ശൃംഗേരി മഠത്തില്‍നിന്ന് ‘ഗോവിന്ദാനന്ദ ഭാരതി’ എന്ന നാമധേയത്തില്‍ സംന്യാസദീക്ഷ സ്വീകരിച്ചു. വീണ്ടും അമരാന്തക വനത്തിലെത്തി രണ്ട് പതിറ്റാണ്ടോളം ഏകാന്തവാസത്തില്‍ കഴിഞ്ഞു. പിന്നീടാണ് ജന്മദൗത്യം നിര്‍വഹിക്കാന്‍ ലോകപര്യടനം തുടങ്ങിയത്.
ആദ്യം ഭാരതമൊട്ടാകെ സഞ്ചരിച്ചു. ഇതിനിടെ സ്വാമികള്‍ കൊല്‍ക്കത്തയിലെ ദക്ഷിണേശ്വരം ഭവതാരിണീ ക്ഷേത്രം സന്ദര്‍ശിച്ചു. രാമകൃഷ്ണപരമഹംസന്റെ മഹാസമാധിക്ക് തൊട്ടുമുന്‍പ് ഗോവിന്ദന് എന്നൊരു സംന്യാസിശ്രേഷ്ഠന് അവിടെ സന്നിഹിതനായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ബറോഡയില്‍ അരബിന്ദഘോഷുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി.
നാല്പ്പത്താറുവര്ഷം ലോകം ചുറ്റിയ സ്വാമികള്‍, കേരളത്തില്‍നിന്ന് കാല്‍നടയായി ഖൈബര്‍ചുരത്തിലൂടെ അഫ്ഗാനിസ്ഥാനിലെ ഇസ്താംബൂളിലെത്തി. അവിടത്തെ വിശ്വപ്രസിദ്ധ സര്‍വകലാശാലക്കടുത്ത് താമസിച്ച് ഭാഷയും സംസ്കാരവും പഠിച്ചു. ആ ഭാഷയും ദക്ഷിണേന്ത്യന്‍ ഭാഷകളുമായുള്ള സമാനതകള്‍ കണ്ടെത്തി. പിന്നെ കുറച്ചുകാലം ഹീഡല്‍ബര്‍ഗില്‍ താമസിച്ച് ജര്‍മന്‍ ഭാഷ പഠിച്ചു. മെക്കയും സന്ദര്‍ശിച്ചു.
അടുത്ത യാത്രയില്‍ ബ്രിട്ടനിലെത്തിയ സ്വാമികള്‍ അവിടെ നാലുവര്‍ഷം കഴിഞ്ഞു. അതിനിടയില്‍ പതിനെട്ടു തവണ വിക്ടോറിയ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. പ്രശസ്ത ശാസ്ത്രജ്ഞരായ ആല്‍ബര്‍ട്ട് ഐന്സ്റ്റീന്, മാഡംക്യൂറി, മാര്‍ക്കോണി, സാഹിത്യകാരനായ ബര്‍ണാഡ് ഷാ തുടങ്ങിയവരുമായും സ്വാമികള്‍ ഇക്കാലയളവില്‍ ബന്ധപ്പെട്ടു.
റഷ്യയിലെത്തിയപ്പോള്‍ വിശ്വസാഹിത്യകാരന് ലിയോ ടോള്‍സ്റ്റോയിയോടൊപ്പം രണ്ടുമാസം കഴിഞ്ഞു. സ്വാമികളുമായുള്ള സമ്പര്‍ക്കത്തിന്റെ സ്മരണയില്‍നിന്നാണ് ടോള്‍സ്റ്റോയിയുടെ പ്രശസ്തമായ ‘മൂന്ന് ചോദ്യങ്ങള്‍’ എന്ന കഥ പിറവിയെടുത്തതെന്ന് പറയപ്പെടുന്നു.
എബ്രഹാം ലിങ്കണ് മരിച്ച ഉടന്‍ സ്വാമികള്‍ അമേരിക്കയിലെത്തി. തുടര്‍ന്ന് ആന്‍ഡ്രിയന്‍ മലനിരകളിലൂടെ സഞ്ചരിച്ചു. മായന്‍, ഇന്‍കാ സംസ്കാരങ്ങളുടെ സംഗമഭൂമിയായ സാന്റിയാഗോയില്‍നിന്ന് ചൈനയിലേക്ക് കപ്പല്‍ കയറി. ഒന്നാംലോക യുദ്ധത്തിന്റെ പ്രാരംഭകാലത്ത് സ്വാമികള്‍ ചൈനയിലെ ഷിങ്കിയാങ്ങിലായിരുന്നു. അവിടെനിന്ന് കൈലാസം, മാനസരോവരം എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനം നടത്തി. ഹിമാലയത്തിലെ ഗുഹയില്‍ മുപ്പത്തഞ്ചുവര്‍ഷം താമസിച്ചു.
”അവിടെ കാട്ടുമൃഗങ്ങളൊക്കെയില്ലേ? അങ്ങ് ഇത്രകാലം അവിടെ എങ്ങനെ കഴിച്ചുകൂട്ടി?” എന്ന് പില്ക്കാലത്ത് ഒരാള്‍ സ്വാമികളോട് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു: ”നഗരത്തിനേക്കാള്‍ സുരക്ഷിതമാണവിടം.”
സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം സ്വാമികള്‍ക്ക് ഒരുപാട് അനുയായികള്‍ ഉണ്ടായിരുന്നുവെങ്കിലും ഒരിടത്തും ആശ്രമം സ്ഥാപിച്ചില്ല. തന്റെ പരിവ്രാജകയാത്രക്കിടയില് സ്വാമികള്‍ നേപ്പാളിലുമെത്തി. അവിടത്തെ റസിഡന്റായിരുന്ന വില്‍ക്കിന്‍സണ്‍ പ്രഭുശിവപുരിയില് ബാബയ്ക്ക് സ്ഥിരതാമസത്തിനുള്ള സൗകര്യം ഒരുക്കി. വില്‍ക്കിന്‍സണ്‍ പ്രഭുവിന് പതിനൊന്ന് വയസ്സ് മാത്രം ഉണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലെ വസതിയില്‍ സ്വാമിജി താമസിച്ചിരുന്നുവത്രെ.
ശിവപുരിയില്‍ താമസിക്കുന്നതിനാല്‍ തദ്ദേശീയര്‍ സ്വാമികളെ ശിവപുരി ബാബ എന്ന് സംബോധന ചെയ്യാന്‍ തുടങ്ങി. ക്രമേണ നേപ്പാളിലെമ്പാടും തുടര്‍ന്ന് ലോകമാകെയും ഗോവിന്ദാനന്ദ ഭാരതി എന്ന സംന്യാസശ്രേഷ്ഠന് ‘ശിവപുരി ബാബ’ എന്ന പേരില്‍ പ്രശസ്തനായി.
മുപ്പത്തേഴ് കൊല്ലം സ്വാമികള്‍ ശിവപുരിയില്‍ കഴിഞ്ഞു. ഇക്കാലത്ത് അവിടെ നരികളും കരടികളും പ്രത്യക്ഷമാകുക നിത്യസംഭവമായിരുന്നു. പലപ്പോഴും വേട്ടക്കാര്‍ വനത്തില്‍ കടന്ന് മൃഗങ്ങളെ കൊല്ലും. വേട്ടക്കാരുടെ വരവറിഞ്ഞാല്‍ വന്യമൃഗങ്ങള്‍ ശിവപുരി ബാബയുടെ സമീപം അഭയം പ്രാപിക്കുമായിരുന്നു.
നൂറ്റിമുപ്പത്തിയാറ് വര്‍ഷം നീണ്ട ശിവപുരിബാബയുടെ തീര്‍ത്ഥ യാത്ര കാഠ്മണ്ഡുവിനെ തഴുകിയൊഴുകുന്ന ബാഗ്മതി നദിയുടെ തീരത്തുള്ള ധ്രുവസ്ഥലിയില്‍ സമാപിച്ചു. 1963 ജനുവരി 28 ലെ പ്രഭാതത്തില്‍ സ്വാമികള്‍ മഹാസമാധിയായി. അവസാന നിമിഷം വരെയും ആ മഹാത്മാവ് പൂര്‍ണബോധവാനായിരുന്നു. ബാബയുടെ അവസാന വാക്കുകള്‍ ഇപ്രകാരമായിരുന്നു. ”ശരിയായ ജീവിതം നയിക്കൂ. ഈശ്വരനെ ആശ്രയിക്കുക.” ധനാഗമമാര്ഗത്തിനായി ബാബയെ സമീപിച്ച ഒരാളോട് ആ മഹാത്മാവ് പറഞ്ഞത് ഇങ്ങനെ: ”ഈ ചന്തയില്‍ ഈശ്വരവിചാരത്തിനുള്ള വസ്തുക്കള്‍ മാത്രമേയുള്ളൂ.”
പേരോ ഊരോ പ്രസിദ്ധമാക്കാന്‍ ശ്രമിക്കാതിരുന്നിട്ടും ശിവപുരി ബാബ ഇന്ന് ലോകപ്രശസ്തനാണ്. സശരീരനായി ഇരിക്കുമ്പോള്‍ ഉണ്ടാകാത്ത യശസ്സ് അതിനുശേഷം ഉണ്ടാകുന്നുവെങ്കില്‍ നിശ്ചയമായും അത് ഘനീഭൂതമായ ആത്മീയതയുടെ വിളംബരമല്ലാതെ മറ്റെന്താണ്?
ശിവപുരിബാബയെ സന്ദര്‍ശിച്ചശേഷം ഒരു ബുദ്ധമത സംന്യാസി ഇപ്രകാരം എഴുതി: ”ജീവിച്ചിരുന്ന കാലത്ത് അനേകം സവിശേഷമായ ഓര്‍മകള്‍ മറ്റുള്ളവര്‍ക്ക് നല്കി അദ്ദേഹം കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞുപോയി. കുലീനനും ബുദ്ധിമാനുമായ ആ മനുഷ്യന് നാല്‍പ്പതുവര്‍ഷം ലോകം ചുറ്റുകയും കാടുകളില്‍ എഴുപതുവര്‍ഷം ലളിതമായൊരു ചോദ്യവുമായി തപസ്സനുഷ്ഠിക്കുകയും ചെയ്തു. ആ ചോദ്യം ഇതായിരുന്നു: നാമെന്തിനാണ് ഈ ഭൂമിയിലിങ്ങനെ?”
പ്രതികരിക്കാൻ ഇവിടെ എഴുതുക: