തൊടുപുഴ: തിരുവോണത്തിന് നാലു ദിനം മാത്രം ശേഷിക്കെ നാടും നഗരവും തിരുവോണ തിരക്കില്‍. വസ്ത്രവ്യാപാര സ്ഥാപനങ്ങളില്‍ ഓണ കോടി എടുക്കുവാനുള്ള നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണാവധിക്ക് വിദ്യാലയം അടക്കുന്നതോടെ ഇനിയുള്ള ദിവസങ്ങളില്‍ തിരക്ക് വര്‍ദ്ധിക്കാനാണ് സാധ്യത.
വനിതാ സംഘങ്ങളുടേയും സ്വയം സഹായ സംഘങ്ങളുടെയും നിരവധി സ്റ്റാളുകളാണ് നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഇടം പിടിച്ചിട്ടുള്ളത്. ഓണ തിരക്ക് പ്രതീക്ഷിച്ച് വസ്ത്ര കടകള്‍ രാവിലെ നേരത്തെ തുറക്കുന്നു. നഗരത്തിലെ തിരക്ക് മുന്‍കൂട്ടി കണ്ട് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
ഇന്നലെ മിക്ക വിദ്യാലയങ്ങളിലും ഓണാഘോഷം നടന്നു. കേരളീയ വേഷമണിഞ്ഞ വിദ്യാര്‍ത്ഥികള്‍ നഗരം നിറഞ്ഞു നിന്നു. ഇന്നു മുതല്‍ ഒരാഴ്ച കാലം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയായതിനാല്‍ ജീവനക്കാരും കുടുബ സമേതം ഓണ സാധനങ്ങള്‍ വാങ്ങുവാന്‍ വരും ദിവസങ്ങളില്‍ നഗരത്തിലെത്തും. അറ്റകുറ്റപണികള്‍ക്ക് അടച്ചിട്ടിരുന്ന ചില്‍ഡ്രന്‍സ് പാര്‍ക്ക് മുഖം മിനുക്കി തുറന്ന് കൊടുത്തതോടെ പാര്‍ക്കിലും തിരക്കേറി.
മഴ മാറി മാനം തെളിഞ്ഞത് വിവിധ ആവശ്യങ്ങള്‍ക്ക് നഗരത്തിലെത്തിയവര്‍ക്ക് ആശ്വാസമായി. ഓണം വിവാദമാക്കുവാനുള്ള ശ്രമം നടക്കുമ്പോഴും അതൊന്നും തിരുവോണത്തെ വരവേല്ക്കുവാനുള്ള മുന്‍ ഒരുക്കങ്ങള്‍ക്ക് തടസ്സമായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: